ഇന്ന് എൻ്റെ വിവാഹമാണ്.. എന്നാലും അതിന്റേതായ യാതൊരു സന്തോഷവും മനസ്സിന് ഇല്ല….

കൂട്ട്…

രചന : അനിത രാജു

ഇന്ന് വിവാഹം ആണ് എന്നാലും അതിന്റേതായ യാതൊരു സന്തോഷവും മനസ്സിന് ഇല്ല. താൻ ഒറ്റപ്പെട്ടു പോയി. കുടുംബത്തിന് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നു. ഇനി എനിക്ക് വേണ്ടി ഞാൻ ജീവിക്കും. ജീവിക്കണം കാരണം വയസ്സ് നാൽപ്പത് കഴിഞ്ഞു.

രജിസ്റ്റർ വിവഹം ആണ് നടക്കുന്നത് എല്ലാത്തിനും താങ്ങും തണലും ആയി രണ്ടു ഉറ്റ ചങ്ങാതി മാരും അവരുടെ കുടുംബവും ഉണ്ട്. എന്റെ പ്രായക്കാർ ആണ് അവരും, എന്നാൽ അവരുടെ കുട്ടികൾ പോലും വളർന്നു. കുറച്ചൂടെ നേരത്തെ താൻ തന്നെ പറ്റി ഓർക്കേണ്ടതായിരുന്നു.

ഡിഗ്രി കഴിഞ്ഞു ഇനി പി. ജി. ചെയ്തു ഒരു ജോലി സമ്പാദിക്കണം നാട്ടിൽ അതായിരുന്നു ആഗ്രഹം എന്നാൽ വിധി അങ്ങനെ ആയിരുന്നില്ല.

ബിസ്സിനെസ്സ് ചെയ്തു വീട് ഉൾപ്പടെ കടത്തിൽ മുങ്ങി.

അല്ല മുക്കിക്കളഞ്ഞു അച്ഛൻ. കൂട്ടുകാർ പറയുന്നത് കേട്ടു എടുത്തു ചാടും . എല്ലാം നഷ്ട്ടപെട്ടു ഇപ്പോൾ കൂട്ടുകാരും ഇല്ല.

ഏറ്റവും മൂത്ത മകൻ ആണ് രാജീവ്‌, തനിക്ക് താഴെ രണ്ടു അനുജത്തിമാർ. രണ്ടുപേരും പഠിക്കുന്നു. വീട് നഷ്ടപ്പെടും എന്ന അവസ്ഥ വന്നപ്പോൾ, അമ്മയുടെ കണ്ണുനീരിനു മുൻപിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു.

ഒടുവിൽ ഒരു കൂട്ടുകാരൻ തന്ന ജോബ് വിസയിൽ പ്രവാസ ലോകത്തു ചെക്കറി. തരക്കേടില്ലാത്ത ശമ്പളം, മറ്റു ജോലി പ്രശ്നം ഒന്നും ഇല്ല. അന്ന് റൂമേറ്റ് ആയി കൂടെ കൂടിയ ചങ്ങാതിമാർ ആണ് തന്റെ വിവാഹത്തിന് താങ്ങായി നിൽക്കുന്നത്.

പതിനെട്ടു വർഷത്തെ സുഹൃത്ത് ബന്ധം.

കടങ്ങൾ ഓരോന്നായി വീട്ടി വീട് തിരിച്ചു എടുത്തു.

അനിയത്തിമാരെ ആവശ്യത്തിന് വിദ്യാഭ്യാസം ചെയ്യിച്ചു വിവാഹം ചെയ്തു അയച്ചു.

അവസാനം താൻ നാട്ടിൽ വന്നത് അച്ഛന്റെ മരണത്തിനു ആയിരുന്നു. അച്ഛന്റെ മരണ ശേഷം അമ്മ അനിയത്തിമാരുടെ വീട്ടിൽ മാറി മാറി താമസിക്കുന്നു. അച്ഛൻ ഇല്ലാത്ത വീട്ടിൽ ഒറ്റക്കുള്ള ജീവിതം സങ്കടം ആയിരുന്നു.അച്ഛൻ അവധിക്കു വരുമ്പോൾ പറയുമായിരുന്നു ” മോനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ നിനക്കുവേണ്ടി ജീവിക്കാൻ മറക്കരുത് “, അച്ഛൻ മരിച്ചതിൽ പിന്നെ അങ്ങനെ പറയാൻ ആരും ഇല്ലാതെ ആയി. അമ്മയെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ അച്ഛന്റെ നെഞ്ചിലെ തുടിപ്പ് ആരും അറിയില്ല.

അച്ഛന്റെ മരണശേഷം അമ്മ പറയുന്നത് എല്ലാം അനിയത്തി മാരുടെ ഹൃദയവികാരങ്ങൾ ആയിരുന്നു.

ഓരോ അവധിക്കും അവർ പെണ്ണുകാണൽ എന്ന നാടകം അരങ്ങേരും, അതിൽ എന്തെങ്കിലും കുറ്റം പറഞ്ഞു അവർ തന്നെ ഒഴിവാക്കും.

അനിയത്തിമാരുടെ ആവശ്യങ്ങൾ നിലക്കാത്ത വെള്ളച്ചാട്ടം പോലെ…..രണ്ടു വർഷം ആയി അലീനയുമായി പരിചയപ്പെട്ടിട്ടു. മുപ്പത്താറു വയസ്സ് കഴിഞ്ഞ അവിവാഹിത , നേഴ്സ് ആയി ജോലി നോക്കുന്നു. കോവിഡ് ബാധിച്ചു ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ടായ സൗഹൃദം. മലയാളി ഓടുള്ള പരിഗണന. തന്നെ പോലെ കുടുംബഭാരം തോളിൽ ഏറ്റിയ ജീവിതം.

ആശുപത്രി വിടുമ്പോൾ തങ്ങൾ പരസ്പരം ഹൃദയം കൈമാറി. പ്രണയത്തിന്റെ സൗരഭ്യം തങ്ങൾ അറിഞ്ഞു തുടങ്ങി. ഒരുമിച്ചു സ്വപ്‌നങ്ങൾ കണ്ടുതുടങ്ങി.

തങ്ങൾ അവധി എടുത്തു നാട്ടിൽ എത്തി രണ്ടു വീടുകളിലും വിവരം ധരിപ്പിച്ചു. അന്യ മതസ്ഥർ എന്ന പേരിൽ എതിർപ്പ്. യഥാർഥ കാരണം അതല്ല എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ടല്ലോ?

തന്റെ ചങ്ങാതിമാരുടെ സഹായത്തോടെ രജിസ്റ്റർ വിവാഹത്തിന് ഒരുങ്ങി. അനിയത്തിമാർ വരില്ല എന്ന് തീർത്തു പറഞ്ഞു.

തറവാട്ടിൽ അന്യ മതത്തിൽ പെട്ട ഒരു പെണ്ണിനെ വിളക്ക് കൊടുത്തു കയറ്റാൻ അമ്മക്കും താല്പര്യം ഇല്ലത്രെ…

വീട്ടിൽ അച്ഛന്റെ അകന്ന ബന്ധു ആയ ഭാരതി അമ്മായി ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞു വരുമ്പോൾ താലം ഉഴിഞ്ഞു നിലവിളക്കു തന്നു കൈപിടിച്ച് കയറ്റാൻ അമ്മായിയെ ഏൽപ്പിക്കുമ്പോൾ ഹൃദയo നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു. അപ്പോഴും ആഗ്രഹിച്ചു അമ്മ വന്നെങ്കിൽ എന്ന്.

വിവാഹം കഴിഞ്ഞു ചങ്ങാതിമാരുമായി വീട്ടിൽ എത്തി. മുൻവാതിൽ അടഞ്ഞു കിടക്കുന്നു.

അമ്മായിയെ കാണുന്നില്ല. സങ്കടവും ദേഷ്യവും വന്നു.

ഉച്ചത്തിൽ ഭാരതി അമ്മായി എന്ന് വിളിച്ചു.

കതകു തുറന്നു. അഞ്ചു തിരി ഇട്ടു കത്തിച്ച നിലവിളക്കുo അതിലേറെ പ്രകാശത്തോടെ നിറഞ്ഞ ചിരിയുമായി തന്റെ അമ്മ. കൂടെ താലവും ആയി അമ്മായി.

വിളക്ക് കൊടുത്തു കേറി വാ മോളെ എന്ന് പറഞ്ഞു അമ്മ നിൽക്കുമ്പോൾ തന്റെ മനസ്സും നിറഞ്ഞു.

ബാക്കി ഉള്ള അമ്മയുടെ ജീവിതം പ്രവാസ ലോകത്തു തങ്ങൾക്കു ഒപ്പം.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അനിത രാജു


Comments

Leave a Reply

Your email address will not be published. Required fields are marked *