രചന :-അനു അനാമിക
ചെമ്പകം പൂക്കുമ്പോൾ, ഭാഗം 27
❤️❤️❤️❤️❤️❤️❤️❤️❤️
“കിങ്ങിണി അവളെ എന്തിനാ ആ വീട്ടുകാർ ഇത്ര വേഗം കല്യാണം കഴിപ്പിക്കുന്നെ ??അവളുടെ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കും ഇനിയും ഒരുപാട് ആയുസ്സ് ഉണ്ട്. അവർ എന്തിനാ അത് നശിപ്പിക്കുന്നെ!! ഒരു കൊച്ച് പെണ്ണല്ലേ അവൾ ??അതുകൊണ്ട് അല്ലേ ഞാൻ പോലും അവളെ….. വേണ്ടീരുന്നില്ല അവളെ കൂടെ കൂട്ടാമായിരുന്നു. ഫൈസി പറഞ്ഞത് പോലെ ഞാൻ ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ കിങ്ങിണി…. “….നിഹാലിന്റെ ചിന്തകൾ കാട് കയറി ദൂരേക്ക് പോയി.
പിടയുന്ന ഹൃദയ വേദനയോടെ അവനും പൊള്ളുന്ന നെഞ്ചിടിപ്പോടെ കിങ്ങിണിയും പുതിയൊരു ജീവിതത്തിന്റെ നാൾ വഴികളിലേക്ക് യാത്ര തിരിച്ചു.
അടുത്തത് എന്ത് എന്ന് പോലും നിശ്ചയം ഇല്ലാതെ….
**********************
ദിവസങ്ങൾ ശരവേഗത്തിൽ ഓടി പൊക്കോണ്ടിരുന്നു. കല്യാണത്തിന്റെ ഡേറ്റ് അടുക്കും തോറും നിഹാലിന്റെ ഉള്ളിൽ പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു. കിങ്ങിണിയുടെ മനസ്സ് നിലയില്ലാ കയത്തിൽ കിടന്നു ഉഴലുവാൻ തുടങ്ങി. മനസ്സിലെ പ്രണയം മറച്ചു വെച്ചു സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാതെ എരിഞ്ഞു അടങ്ങാൻ വിധിക്കപ്പെട്ട രണ്ട് ജീവിതങ്ങൾ…….
വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം ചിത്തിരപുരം വീട്ടിൽ തകൃതിയായി നടന്നു തുടങ്ങി. കല്യാണ കുറിയുടെ മോഡൽ കൊടുത്തു രണ്ടാം ദിവസം തന്നെ കല്യാണം വിളിയും ആരംഭിച്ചു. ചന്ദ്രനും കൃഷ്ണ പ്രസാദും ഓടി നടന്നു എല്ലാവരെയും മകളുടെ കല്യാണം വിളിച്ചു. അവരെ രണ്ടാളെയും സഹായിക്കാൻ വെള്ളാരം കുന്നുകാരും എപ്പോഴും എന്തിനും കൂടെ ഉണ്ടായിരുന്നു.
കല്യാണത്തിന് ഉള്ള വസ്ത്രം എടുക്കാൻ കിങ്ങിണി പോയിരുന്നില്ല.അവൾ വരുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. കാരണം അവളിൽ നിറഞ്ഞു നിന്നത് ഒരു കല്യാണ പെണ്ണിന്റെ സ്ഥിരം നാണവും ചിന്തകളും ആയിരുന്നില്ല. മറിച്ചു ആകുലതകൾ ആയിരുന്നു. മറ്റൊരു വീട്ടിൽ പോയി എന്ത് ചെയ്യണം ??ഭർത്താവിനെ എങ്ങനെ നോക്കണം ??അവർ ഇനി തുടർന്ന് പഠിക്കാൻ സമ്മതിക്കുവോ ???,…അങ്ങനെ പലതും അവളുടെ ചിന്തകളിൽ സ്ഥാനം പിടിക്കുമ്പോൾ കല്യാണം മുറ്റത്ത് എത്തി നിന്നു.
********************
നാളെ കഴിഞ്ഞാണ് കിങ്ങിണികുട്ടിയുടെ മംഗല്യം. ചിത്തിരപുരം തറവാടിന്റെ മുറ്റത്ത് ഒരു നാല് നില പന്തൽ ഉയർന്നു കൊണ്ടിരിക്കുന്നു. ബന്ധുക്കളും നാട്ടുകാരും കാലേ കൂട്ടി എത്തി തുടങ്ങി. മുറിയുടെ ജനൽ കമ്പികളിൽ പിടിച്ചു കിങ്ങിണി പുറത്തേക്കു നോക്കി നിർവികാരതയോടെ നിൽക്കുമ്പോൾ ആണ് ഒരു കാർ മുറ്റത്ത് വന്നു നിൽക്കുന്നത് അവളുടെ ശ്രെദ്ധയിൽ പെട്ടത്. അതിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ടതും കിങ്ങിണിയുടെ പുകയുന്ന നെഞ്ചിൽ അല്പം മഞ്ഞു വീണു തണുത്ത ഒരു സുഖം അനുഭവപ്പെട്ടു. അവൾ അവിടെ നിന്നും ഇറങ്ങി ഓടി താഴേക്കു. കൊലുസിട്ട അവളുടെ കാലുകളുടെ താളം ചിത്തിരപുരം വീട് കുറച്ച് ദിവസങ്ങൾക്കു ശേഷം കേൾക്കുക ആയിരുന്നു. കിങ്ങിണി മുറ്റത്തേക്ക് ഓടി ഇറങ്ങി.
“ഇത്താത്ത…. “…എന്ന് അലറി വിളിച്ചു കരഞ്ഞു കൊണ്ട് കിങ്ങിണി ഫാത്തിമയുടെ ചുമലിൽ പോയി വീണു പൊട്ടിക്കരഞ്ഞു.
“മോളെ… ഡാ… എന്താടാ ??കരയല്ലേടാ…. പോട്ടെ പോട്ടെ…. ഇത്താത്ത വന്നല്ലോ ന്റെ മോള് കരയാതെ”….
ഫാത്തിമ അവളുടെ മുതുകിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രെമിച്ചു.
“കിങ്ങിണി കുട്ടി…. “…ഫൈസലിന്റെ വിളി കേട്ടു കണ്ണുകൾ അടച്ചു വിതുമ്പി കൊണ്ട് ആ നെഞ്ചിലും അവൾ വീണു കരഞ്ഞു.
“ന്റെ പടച്ച തമ്പുരാനെ അങ്ങ് കാണുന്നില്ലേ ഈ കണ്ണീർ…. “…ഫൈസൽ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു. അപ്പോഴേക്കും കിങ്ങിണിയുടെ വീട്ടുകാർ വന്നു അവരെ സ്വീകരിച്ചു. സൽക്കാരം എല്ലാം കഴിഞ്ഞതിനു ശേഷം അവർ മൂവരും കൂടെ കിങ്ങിണിയുടെ മുറിയിലേക്ക് പോയി.
“ഇക്കാക്ക ഉമ്മച്ചി എന്താ വരാഞ്ഞത്”??
“ഉമ്മച്ചി ഒന്ന് വീണു മോളെ പറമ്പിൽ… കാൽ ഒന്ന് ഉളുക്കി… പറ്റിയാൽ കല്യാണത്തിന് വരും. ഞാൻ എല്ലാം പറഞ്ഞു ഏർപ്പാട് ആക്കിയ വന്നത്…. ”
“മ്മ്…. ”
“ഞാൻ എന്നാൽ ഇറങ്ങിക്കോട്ടെ”??
“ഇക്കാക്ക എങ്ങോട്ടാ ??എവിടെ പോകുവാ”??…കിങ്ങിണി ആദിയോടെ ചോദിച്ചു.
“ഞാൻ കൊച്ചിക്ക് പോകുവാ മോളെ നിഹാലിന്റെ കല്യാണം അല്ലേ… മോളുടെ എല്ലാ കാര്യത്തിനും പാത്തു ഉണ്ടാകും. പിന്നെ, എനിക്ക് കണ്ടോണ്ട് നിൽക്കാൻ വയ്യ ഇക്കാക്കന്റെ കുട്ടി നെഞ്ച് പൊട്ടി ഇവിടെ നിന്ന് ഇറങ്ങി പോകുന്നത് കാണാൻ”….ഫൈസൽ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു ഒപ്പിച്ചു.
“നിഹാൽ ഏട്ടന്റെ കല്യാണവും നാളെ കഴിഞ്ഞാണല്ലേ”??
“അതേ മോളെ… ”
“മ്മ്… “കിങ്ങിണി എഴുന്നേറ്റു പോയി അലമാരയിൽ നിന്നും രണ്ടു വലിയ കവർ എടുത്തു ഫൈസലിന്റെ കയ്യിൽ കൊടുത്തു.
“ഇത് രണ്ടും നിഹാൽ ഏട്ടന് കൊടുക്കണം. എന്റെ വിവാഹ സമ്മാനം ആണെന്ന് പറയണം”….കിങ്ങിണി അത് പറയുമ്പോഴും ആ കണ്ണുകളിൽ ഒരു കുറവും ഇല്ലാതെ അലയടിക്കുന്ന നിഹാലിനോട് ഉള്ള ഇഷ്ടം ഫൈസൽ കണ്ടു.
“മ്മ്… പറയാം മോളെ… എന്നാൽ ഞാൻ ഇറങ്ങട്ടെ… ”
“മ്മ്… ”
“പാത്തു നീ എപ്പോഴും മോളുടെ കൂടെ വേണം കേട്ടോ… ”
“ശരി ഇക്കാക്ക… “…ഫൈസൽ എല്ലാവരോടും യാത്ര പറഞ്ഞു കൊച്ചിക്ക് യാത്ര തിരിച്ചു. കിങ്ങിണി എന്തോ ഒരു ആശ്രയത്തിന് വേണ്ടി പാത്തുവിന്റെ മടിയിൽ തല ചായ്ച്ചു.
“ഇത്താത്ത… ”
“ന്താ മോളെ”??….പാത്തു അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു.
“ഇത്താത്തയുടെ ഹസ്ബൻഡ് സമ്മതിച്ചാരുന്നോ ഇങ്ങോട്ട് വരാൻ”??
“ഇക്കാക്ക് കുഴപ്പം ഒന്നുമില്ലാരുന്നു. ഉമ്മച്ചിയും കൂട്ടരും എതിർത്തു പിന്നെ ഇക്ക എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു. ഇക്കയോട് ഞാൻ നിന്നെ കുറിച്ച് കല്യാണം ഉറപ്പിച്ച അന്ന് മുതൽ പറയുന്നതാ അതുകൊണ്ട് ഇക്കാക്കും നീ സ്വന്തം പെങ്ങളെ പോലെയാ…. ”
“ഈ കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം ഭർത്താവിന്റെ ഇഷ്ടം പോലെ ആണല്ലേ”!!
“ഏറെ കുറെ എല്ലാം അങ്ങനെ തന്നെ… കല്യാണം കഴിയുമ്പോൾ നമ്മൾ മൊത്തത്തിൽ മാറും. നമ്മുടെ ഇഷ്ടങ്ങൾ പോലും പലർക്കും വേണ്ടി മാറ്റേണ്ടി വരും…. ”
“മ്മ്…. ഇത്താത്തക്ക് ഒരു നല്ല ഭർത്താവിനെ എങ്കിലും കിട്ടി എന്ന് ആശ്വസിക്കാം. പക്ഷെ ജഗത് അയാളെ എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല.”……പാത്തു ഒന്നിനും മറുപടി പറഞ്ഞില്ല. കാരണം കിങ്ങിണിയുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ ഉതിർന്നു വീഴുന്ന കാണാൻ അവൾക്ക് കഴിയുമായിരുന്നില്ല.
“എന്റെ കാര്യമോ ഇങ്ങനെ ആയി. നിഹാൽ ഏട്ടന് എങ്കിലും നല്ലൊരു പെണ്ണിനെ കിട്ടട്ടെ….. “…കിങ്ങിണിയുടെ കൺകോണിൽ നിന്ന് മിഴി നീർ ഒലിച്ചു ഇറങ്ങി.
***************************
നിഹാലിന്റെ വീട്ടിൽ നിന്നും കല്യാണ മണ്ഡപത്തിലേക്ക് ഒരുപാട് ദൂരം ഉള്ളത് കൊണ്ട് തന്നെ ചെറുക്കൻ കൂട്ടർ എല്ലാവരും തന്നെ മണ്ഡപത്തിനു അടുത്തുള്ള ഒരു ഹോട്ടലിൽ സ്‌റ്റേ ആരംഭിച്ചു. അതുകൊണ്ട് തന്നെ ഫൈസലും അങ്ങോട്ട് ആണ് പോയത്. ഫൈസൽ കാർ പാർക്കിങ്ങിൽ വണ്ടി നിർത്തുമ്പോൾ അവനെ റിസീവ് ചെയ്യാൻ നിഹാൽ ഉണ്ടായിരുന്നു.
“ഡാ… ഫൈസി… “…നിഹാൽ ഓടി വന്നു ഫൈസിയെ കെട്ടിപിടിച്ചു.
“സുഖം ആണോ ഡാ”??…
“സുഖം ഡാ… ഫാത്തിമ”??
“അവൾ കിങ്ങിണി കുട്ടിയുടെ അടുത്താ… അവിടെയും കല്യാണ തിരക്ക് അല്ലേ… ”
“മ്മ്….നീ വാ “….നിഹാൽ അവനെ അകത്തേക്ക് ക്ഷണിച്ചു. അവർ കാറിൽ നിന്നും പെട്ടിയും എടുത്തു കൊണ്ട് മുറിയിലേക്ക് പോയി.
”കല്യാണം ആയിട്ടും നിന്റെ മുഖം എന്താ വല്ലാതെ”??…ഫൈസി ചോദിച്ചു.
“ഏയ് ഒന്നുമില്ല ഡാ… കിങ്ങിണി അവൾ ഒക്കെ ആണോ ഡാ”??
“ഹ്മ്മ്… എന്റെ ഇത്രയും നാളത്തെ ജീവിതത്തിൽ ഞാൻ അവളുടെ മുഖം കണ്ടു വിഷമിച്ച ദിവസം അത് ചിലപ്പോൾ ഇതായിരിക്കും. അതുപോലെ അവൾ കരഞ്ഞു തളർന്നു പോയി. ആ കാഴ്ച കൂടുതൽ കാണാൻ വയ്യാഞ്ഞത് കൊണ്ട് ഇറങ്ങി പോന്നതാ ഞാൻ…. ”
“മ്മ്… ”
“നിനക്ക് അവൾ എന്തോ തന്നു വിട്ടിട്ടുണ്ട്…. അവളുടെ വിവാഹ സമ്മാനം ആണെന്ന് പറയാൻ പറഞ്ഞു”….ഫൈസി അവന്റെ ബാഗിൽ നിന്നും കവർ പുറത്തെടുത്തു. നിഹാൽ വിറയ്ക്കുന്ന കൈകളോടെ ആ കവർ പൊട്ടിച്ചു.
ആദ്യത്തെ കവറിൽ കിങ്ങിണി വരച്ച നിഹാലിന്റെ ചിത്രം ആയിരുന്നു. നിഹാലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൻ ആ ചിത്രത്തിൽ കൂടെ വിരൽ ഓടിച്ചു.
“അവളുടെ മനസ്സിൽ നീ ആഴത്തിൽ തന്നെ പതിഞ്ഞിട്ടുണ്ട് ലാലേ …. അത് നിനക്ക് മനസ്സിലാകാതെ പോയതാ…. “…കിങ്ങിണി വരച്ച ചിത്രം കണ്ടു ഫൈസൽ പറഞ്ഞു. നിഹാൽ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു. അവൻ രണ്ടാമത്തെ കവർ പൊട്ടിച്ചു. അതിൽ ഉണ്ടായിരുന്നത് അന്ന് നിഹാൽ അവളുടെ മേലിൽ ഇട്ടു കൊടുത്ത കോട്ട് ആയിരുന്നു. അവൻ ഒരു തേങ്ങലോടെ അത് നെഞ്ചിലേക്ക് അടക്കി പിടിച്ചു. അവൻ അത് നിവർത്തി പിടിച്ചപ്പോൾ അതിൽ നിന്നും ഒരു കത്ത് പുറത്ത് ചാടി. നിഹാൽ അത് കയ്യിൽ എടുത്തു തുറന്നു നോക്കി.
“ശരീരം മാത്രേ ദഹിക്കുന്നുള്ളു … മനസ്സ് എന്നും അവിടെ തന്നെ ആണ്”……
“ചഞ്ചല നിഹാൽ ”
“ഈശ്വര എന്തൊരു പരീക്ഷണം ആണ് ഇത് “??
“എന്താടാ”??
“ഡാ അവളുടെ വീട്ടുകാരോട് നമുക്ക് ഒന്ന് സംസാരിച്ചാലോ അവളെ ഇപ്പോ കല്യാണം കഴിപ്പിക്കണ്ട എന്ന്”…
“ഒന്ന് പോടാ… നാളെ കഴിഞ്ഞു കല്യാണം ആണ് അപ്പോഴാ ഇനി”…
“പിന്നെ എന്താ ചെയ്യുക ??എനിക്കറിയാം അവൾ ഇപ്പോൾ എത്ര സങ്കടപ്പെടുന്നു എന്ന്… “!!
“നീ മിണ്ടരുത് അന്നേ നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളോട് ഇഷ്ടം തുറന്നു പറഞ്ഞു കൂടെ കൂട്ടാൻ..എന്നിട്ട് ഇപ്പോ വിഷമിക്കുന്നത് എന്തിനാ….??. ”
“ഫൈസി… ഞാൻ”….
“ഒരുപക്ഷെ നീ എങ്കിലും അവളെ ഒന്ന് ചേർത്ത് നിർത്തിയിരുന്നു എങ്കിൽ എന്റെ കിങ്ങിണി മോള് ഇന്ന് ചിറകു വിടർത്തി പറക്കുമായിരുന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണ് എനിക്ക് കാണേണ്ടി വരില്ലാരുന്നു.അന്നേരം ചെറിയ കുട്ടിയും അവളുടെ സ്വപ്നം, ജീവിതം…. ഇപ്പോ എല്ലാം പൂർത്തി ആയല്ലോ…. “!!….ഫൈസിക്ക് ദേഷ്യം വന്നു.
“നീ പറഞ്ഞതാ ശരി അവളെ ഞാൻ കെട്ടിയാൽ മതിയാരുന്നു. ഒരു താലി കഴുത്തിൽ ഉണ്ടാകും എന്നല്ലേ ഉണ്ടായിരുന്നുള്ളു… അവളുടെ സ്വപ്‌നങ്ങൾ എങ്കിലും നടത്തി കൊടുക്കാൻ എനിക്ക് കഴിയുമായിരുന്നു “…..
“ഇപ്പോൾ ഇത് ചിന്തിച്ചിട്ട് കാര്യമില്ല…. സമയം വൈകി പോയി…. ”
“ഫൈസി നീ എന്തേലും വഴി ഉണ്ടോ എന്ന് നോക്ക്…. കിങ്ങിണിയെ അങ്ങനെ ഇപ്പോൾ ഒരുത്തന്റെയും തലയിലും ആരും കെട്ടി വെക്കേണ്ട…. അവളെ എനിക്ക് എനിക്ക് വേണം… ഇനി ഉള്ള നാൾ അത്രയും”….
“പ്ഫ നാറി ഇപ്പോഴാണോ നിനക്ക് അവളെ വേണം എന്ന് തോന്നിയത്”??….ഫൈസിക്ക് ദേഷ്യം വന്നു.
“ഡാ… ഞാൻ എനിക്ക്…. ഈശ്വര ഞാൻ എന്താ ചെയ്യാ”??….നിഹാലിന് ആകെ ഭ്രാന്ത് എടുക്കുന്ന പോലെ തോന്നി. അവന്റെ മുഖ ഭാവവും കിങ്ങിണിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ഓർത്തപ്പോൾ ഫൈസി പറഞ്ഞു.
“ഒരൊറ്റ വഴിയേ ഇനി ഉള്ളു”…..
“എന്ത്”??,….നിഹാൽ ആകാംഷയോടെ ഫൈസിയെ നോക്കി.
“ഒളിച്ചോട്ടം”…..ഫൈസി എളിയിൽ കൈ രണ്ടും കുത്തി പറഞ്ഞു.
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…
തുടരും….
രചന :-അനു അനാമിക