അന്ന് രാത്രി ഒരു പന്ത്രണ്ടര കഴിഞ്ഞപ്പോഴായിരുന്നു ആലീസ് ത- ട്ടി വിളിക്കാൻ തുടങ്ങിയത്.

രചന : ജോയ് താണിക്കൽ

പിറവി (ചെറുകഥ)

❤❤❤❤❤❤❤❤

നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ ….ഐ സി യുവിനു മുന്നിൽ കിടന്നിരുന്ന ബെഞ്ചിലെ ചെറു മയക്കത്തിൽ നിന്നുണർന്ന് അയാൾ മൊബൈൽ എടുത്തു നോക്കി ….ആറുമണിക്ക് ഇനി നിമിഷങ്ങൾ മാത്രം ബാക്കി…. ബഞ്ചിൻ്റെ മറുതലയ്ക്കൽ കുത്തിക്കൂനിയിരുന്ന ഭാര്യ ആലീസിനെ തട്ടിയുണർത്തി കൊണ്ടയാൾ തിരക്കി

” നിനക്ക് വേണോ ….? ”

” എന്ത് …? ”

” കട്ടൻചായ ….”

” അപ്പോഴിവിടെ…? ”

” ഇവിടയിപ്പോഴെന്താകാനാ …. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാനൊന്ന് തിരക്കി നോക്കാം … ”

തൻറെ രണ്ടാമത്തെ മകൾ സേറായേ പ്രസവത്തിന് അഡ്മിറ്റ് ചെയ്തു കൊണ്ടുള്ള കാത്തിരിപ്പായിരുന്നു അത് … വിദേശത്തു ജോലി ചെയ്തുകൊണ്ടിരുന്ന മകളുടെ ഭർത്താവ് ഇടയ്ക്കിടെ ഫോൺ വഴി കാര്യങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു …..

അയാൾ പതിയെ ICU വിൻറെ കതകിലൊന്നു തട്ടിയുതും ഒരു സിസ്റ്റർ പുറത്തേക്ക് മുഖം നീട്ടി തിരക്കി

” എന്താ ….? ”

” ഒന്ന് കേൻ്റീനിൽ വരെ പോകാൻ…”

” വേഗം പോയി വാ …..”

സിസ്റ്ററുടെ അനുവാദം കിട്ടിയതോടെ അയാൾ ആലീസിനെയൊന്നു നോക്കി അപ്പോൾ അവർ പറഞ്ഞു….

” ഒന്നെനിക്കു വാങ്ങിച്ചേക്കന്നെ ….”

” അവിടെ നിന്ന് എത്തുമ്പോഴേക്കും ചൂടാറും …..”

” അത് സാരമില്ല ….തണുത്തോട്ടെ ”

” അപ്പോൾ പിന്നെ എന്തിനാ ഇത് കഷ്ടപ്പെട്ട് കുടിക്കുന്നത് ”

എന്ന് ആത്മഗതം പറഞ്ഞയാൾ സ്റ്റെപ്പ് ഇറങ്ങി താഴെ കേൻ്റീനിലേക്ക് നടന്നു …..

ഇന്നിപ്പോൾ തൻറെ മകൾ സേറയുടെ ആദ്യത്തെ പ്രസവത്തിൻ്റെ വേവലാധിയിലാണ്….

ഈ ആശുപത്രിയിൽ ഇങ്ങനെ വാമഭാഗവുമൊത്ത്

24 വർഷങ്ങൾക്കു മുൻപ് താൻ ഇതേ സേറയുടെ പിറവിയ്ക്കായ് ഇതേ ആശുപത്രിയിൽ നടത്തിയ കാത്തിരിപ്പിലേക്കായിരുന്നു അയാളപ്പോൾ എത്തി നോക്കിയത് …….

വിവാഹം കഴിഞ്ഞതും അധികം വൈകാതെ തന്നെ സർക്കാർ ക്വാർട്ടേഴ്സിലേക്ക് താമസം മാറേണ്ടി വന്ന ദുഷ്കരമായ ജീവിത സാഹചര്യത്തിലായിരുന്നു ആലീസിൻ്റെ ആ ഓർമ്മപ്പെടുത്തലെത്തിയത്…

” ഇത്തവണ ഉണ്ടെന്നാ തോന്നണെ …. ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാല്ലേ…”

മൂത്ത മകൾ മൂന്നര വയസ്സുകാരി ആർഷയെ കണ്ടതും ഡോക്ടർ അവളോട് തിരക്കി

” നീ പഠിക്കാൻ പോയി തുടങ്ങിയോ മാേളു …..?

അവൾ തലയാട്ടിക്കൊണ്ട് സമ്മതം മൂളി ക്കൊണ്ടു പറഞ്ഞു

” ഞാൻ…. എന്നെ സ്കൂളിൽ ചേർക്കാൻ ആയിട്ടില്ലല്ലോ.. ”

ആഘോഷത്തിന്റെ ആയുസ്സ് വളരെയേറെ പരിതപ്പെടുത്തിക്കൊണ്ട് ആലീസിൽ ബ്ലീഡിങ്ങ് വില്ലനായിയെത്തി…..

വീണ്ടും കൺസൾട്ടേഷനായി ഡോക്ടറുടെ അടുത്തേക്ക് ചെന്നത് അതുകൊണ്ടുതന്നെയായിരുന്നു…

ടെസ്റ്റുകൾക്ക് ശേഷം ഡോക്ടർ പറഞ്ഞു

” അല്പം കോംപ്ലിക്കേറ്റഡാണ് തുടക്കമായതുകൊണ്ട് നമുക്കിത് ….. പിന്നെ നിങ്ങൾ ചെറുപ്പവുമല്ലേ….? ”

ആലീസ് എന്തുവേണമെന്ന ഭാവത്തിൽ എന്നെ തന്നെ നോക്കിയിരുന്നു ….

” നമുക്കൊന്ന് ശ്രദ്ധിച്ചാൽ കിട്ടാവുന്നതു തന്നെയുള്ളൂവെങ്കിൽ…. ”

” അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിനു വിടുന്നു ….. പക്ഷേ അതികഠിനമായിരിക്കും ഒരു പ്രസവത്തിലേക്കുള്ള വഴികൾ …. ആലീസിന് ഒരു പണിയും ചെയ്യാൻ കഴിയാത്ത ബെഡ് റെസ്റ്റ് ആയിരിക്കും മരുന്നിനേക്കാൾ പ്രധാനമായി വേണ്ടിവരിക …പ്രസവം വരെ അത് മാനേജ് ചെയ്യാൻ കഴിയുമെങ്കിൽ എനിക്ക് വിരോധമില്ല …..”

” ഞങ്ങൾക്കും ….”

അയാൾ പറഞ്ഞു . ഡോക്ടറപ്പോൾ തുടർന്നു

” നിങ്ങൾ ചെറുപ്പമാണ് ശരീരം ഇളക്കിയാൽ …..വീട്ടിൽ ചെന്ന് ഒന്നു കൂടി നന്നായിട്ട് ആലോചിക്കൂ….. കുറഞ്ഞത് ഏഴ് മാസം തുടർച്ചയായി മെയിൻ്റെയ്ൻ ചെയ്തു കൊണ്ടുപോകേണ്ടതുണ്ട്…. കരുതലിനാണി പ്രസക്തിയുള്ളൂ നിങ്ങൾ ആലോചിച്ചു തീരുമാനിച്ചാൽ മതി…… ”

സമയം ഏഴുമണിയോടടുത്തെത്തിയെങ്കിലും കട്ടൻചായ മാത്രമെ അവിടെ ആയിട്ടുണ്ടായിരുന്നുള്ളൂ ….ഒന്ന് ചുണ്ടോടു ചേർത്തു കൊണ്ട് മറ്റൊന്ന് കയ്യിൽ വാങ്ങി ….. ആലീസിന്

രണ്ടുപേർക്കുമിടയിൽ വന്നു ചേരേണ്ടതായ രണ്ടാമത്തെ വസന്തത്തിനായി ഏഴുമാസത്തെ യാതനകൾ തന്നെ വേണമായിരുന്നു…

തീരുമാനമെടുക്കാൻ ഡോക്ടർ പറഞ്ഞത് തങ്ങളുടെ പരാധീനതകൾ കണ്ടറിഞ്ഞുതന്നെയൊയെന്നയാൾക്കു തോന്നി ….

വീട്ടിലെ സാഹചര്യമനുസരിച്ച് തൻ്റെ അമ്മയ്ക്ക് സഹായത്തിനായി ഒപ്പം വന്നു നിൽക്കാൻ കഴിയില്ലയെന്നയാൾക്കറിയാം , ആലീസിൻ്റെ അമ്മയ്ക്ക് അവരുടെ ഇടുങ്ങിയ വാടകവീട്ടിലേക്ക് മകളെ പ്രസവത്തിനു കൊണ്ടുപോകുന്നതിനൊ ഇവിടെ വന്നു നിന്ന് സഹായിക്കുവാനൊ കഴിയാത്ത ഒരു സാഹചര്യവും….

പക്ഷെ ഉറച്ച തീരുമാനവുമായി തന്നെയായിരുന്നു വീണ്ടും ഡോക്ടറെ കാണാൻ ഇരുവരും ചേർന്ന് പോയത് ….അപ്പോൾ ഡോക്ടർ മൂത്തമകളെ നോക്കി പറഞ്ഞു….

” നിനക്ക് വേണോ ഉണ്ണി വാവയെ… ?”

അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി … പിന്നെ നാണത്തോടെ ആലീസിൻ്റെ മടിയിലേക്ക് മുഖം താഴ്ത്തി ….

” അപ്പോൾ ഡോക്ടർ വീണ്ടും പറഞ്ഞു… അപ്പോഴിവളുടെ കാര്യങ്ങളും കൂടി നോക്കാൻ നിങ്ങൾ ഒരാളെ ഉണ്ടാവുകയുള്ളൂ … വീണ്ടും ഇവളുടെ തന്നെയൊരു ക്ലോൺ പതിപ്പു തന്നെയാകും നിങ്ങളെ കാത്തിരിക്കുക …. പെൺകുട്ടിയെന്നു ഡോക്ടർ തെളിച്ചു പറഞ്ഞില്ലയെന്നു മാത്രം ….

പക്ഷെ തങ്ങളുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല ….തമ്പുരാൻ തന്ന ജീവൻ ഇല്ലാതാക്കാൻ ആ തമ്പുരാൻറെ തന്നെ സേവകർക്കെന്തവകാശം….

ക്വാർട്ടേഴ്സിലെ തന്നെ അക മുറിയിൽ ആലീസ് നീണ്ടുനിവർന്നു കിടന്നു ….ഓഫീസിലേക്ക് തിരിക്കും മുന്നേ രാവിലെയുള്ള എല്ലാ പ്രഭാത ജോലികളും അവസാനിപ്പിച്ച് മൂത്തമകളെയും കൊണ്ട് ഓഫീസിലേക്ക് പോവുക പതിവാക്കി …..

കട്ടൻ ചായ വെക്കുമ്പോൾ മുതൽ തനിക്ക് സംശയങ്ങളായിരുന്നു…. മുനിഞ്ഞുകത്തുന്ന തിരി സ്റ്റൗവിൽ കാപ്പിക്ക് പാത്രം വയ്ക്കുമ്പോൾ മുതൽ അടുക്കളയിൽ നിന്നും ആലീസിനോട് വിളിച്ചു ചോദിക്കും…

” ആലീസെ വെള്ളം തിളപ്പിച്ച് ഇട്ടാൽ മതിയോ ചായപൊടിയും , പഞ്ചസാരയും …..”

” അരിക്ക് വെള്ളം എത്രമാത്രം വെക്കണം …. ”

” ഉപ്പ് ഇട്ടിട്ടാണോ ഉപ്പിടാതെയാണോ ചോറൂറ്റിയടുക്കേണ്ടത് ”

” ചെറിയ ഉള്ളി താളിക്കാനായി ചീന ചട്ടിയിലേക്ക് എപ്പോഴിടണം..,, ”

അപ്പോഴേക്കും ആർഷ ചിണുങ്ങി കൊണ്ടുവന്നു പറയും

” ക്ക് വയറുനോവുണ് ണ്ട് പ്പെ ”

അവളെ ബാത്റൂമിൽ കൊണ്ടാക്കാനും ബ്രഷ് ചെയ്യിപ്പിക്കാനും …തൻറെ കൂടെ ഓഫീസിലേക്ക് കൊണ്ടുപോകാനായി കുളിപ്പിച്ചൊരുക്കാനും …. കുഞ്ഞു മുടികൾ ഈരി പട്ടുവാറു കെട്ടിവയ്ക്കാനുമൊക്കെ ആദ്യനാളുകളിലെ ഒരു വിഷമം തോന്നിയിരുന്നു ….പിന്നെ എല്ലാം വളരെ കൃത്യമായി തന്നെ മുന്നോട്ടു നീങ്ങി …..

പക്ഷേ തോരൻ കറികൾക്ക് മാത്രമായിരുന്നു അന്ന് സാധ്യത കൂടുതൽ ഉണ്ടായിരുന്നത്…. അതു മടുത്തു കഴിഞ്ഞപ്പോഴായിരുന്നു ഒരു ദിവസം കുറച്ച് പോത്തിറച്ചി വാങ്ങിച്ചത് … ആലിസിനോടു പറഞ്ഞു

” ഒരു പുതിയ പ്രിപ്പറേഷനാണിത് ബീഫ് സുക്ക ….

എന്നും പറഞ്ഞായിരുന്നു ഉണ്ടാക്കാൻ തുടങ്ങിയത് …. എണ്ണയിൽ കിടന്ന് മൊരിയാൻ തുടങ്ങിയ ബീഫിനെ വിട്ട് മറ്റാെരു പണിയിൽ മുഴുകിയപ്പോഴായിരുന്നു അസാധ്യമായൊരു കരിഞ്ഞ മണം അടുക്കളയിൽനിന്നും ആലീസുവരെ എത്തിയത് ….

” നിങ്ങളെവിടെയാ അടുപ്പത്തുള്ളത് കരിഞ്ഞുട്ടൊ .. ”

അതോടെ ബീഫ് സുക്ക കരിച്ചുക്കായിപ്പോയി…..

അങ്ങനെ ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴിമാറി കൊടുത്തുകൊണ്ടിരുന്നു….

ആലീസിൻ്റെ വീർത്തുവരുന്ന വയറിനൊപ്പം തന്നെ ആശങ്കകളും വലുതായി വന്നു കൊണ്ടിരുന്നു…

എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടനെ തന്നെ ആലീസിനെയും കൊണ്ടുപോന്നേക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെങ്കിലും… ആലീസു തന്നെയാണത് വലിച്ചു നീട്ടി കൊണ്ടു പോയിരുന്നത്….

അങ്ങനെയാണെങ്കിൽ ഇത് തുടങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ കിടക്കേണ്ടി വരുകയില്ലേ…. ഗർഭം ധരിക്കുമ്പോൾ അതിൻ്റേതായ വിഷമതകളൊക്കെ ഒരു പെണ്ണിനുണ്ടാകുന്നത് സർവ്വസാധാരണമാണ് ….

ആലീസ് അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും PF ൽ നിന്നും പണം പിൻവലിച്ച് സമയത്തിനായി ഞാനും കാത്തിരുന്നു ഇടയ്ക്കു , നിനക്കു വിഷമം തോന്നുന്നുണ്ടോ ആലീസെയെന്ന് ചോദിച്ചാൽ അവൾ വീണ്ടും കെറുവിക്കും ….

” നിങ്ങളല്ലല്ലോ ഇത് ചുമക്കുന്നെ സമയമാവുമ്പോൾ ഞാൻ പറയാം….. വേണ്ടതപ്പോൾ ചെയ്താൽ മതി …..”

എൻറെ പേടി അതല്ലായിരുന്നു പട്ടാപ്പകലു തന്നെ വാഹനങ്ങൾ കിട്ടാൻ പെടാപ്പാട് …അപ്പോൾ രാത്രിയിലെങ്ങാനും വേദന കൂടിയാൽ …..രാത്രിയിലൊരു തുണയ്ക്കാരുമില്ലാത്തതിൻ്റെ നീറ്റൽ അപ്പോഴായിരുന്നു അനുഭവപ്പെടാൻ തുടങ്ങിയത് ….

അറിയാവുന്ന വണ്ടിക്കാരുടെയൊക്കെ ഫോൺ നമ്പർ കുറിച്ച് വാങ്ങി സൂക്ഷിച്ചുവെച്ചു…..

ഉറക്കത്തിലും ഉണർവ്വുണ്ടാക്കാൻ പ്രാർത്ഥിച്ചുകൊണ്ട് കിടന്നു …..

അന്ന് രാത്രി ഒരു പന്ത്രണ്ടര കഴിഞ്ഞപ്പോഴായിരുന്നു ആലീസ് തട്ടി വിളിക്കാൻ തുടങ്ങിയത്….. ധരിച്ചിരുന്ന ചുരിദാറപ്പോഴേക്കും നനഞ്ഞുകുതിർന്നു കഴിഞ്ഞിരുന്നു ആശങ്കയോടെ തിരക്കി….

” നിനക്കൊന്നാദ്യം പറയാമായിരുന്നില്ലേ ആലീസെ ”

” നേരത്തെ വേദനയൊന്നും തോന്നുന്നുണ്ടായിരുന്നില്ല.., ”

” ഇപ്പോഴോ… ”

” ഉം ആശുപത്രിയിലേക്ക് പോകാം.. ”

ഉടനെ തന്നെ ആലീസിനെ വേഷം മാറാൻ സഹായിച്ചുകൊണ്ട് മോളെയും ഉണർത്തി

” ടാറ്റാ പോകാനാപ്പെ…. ”

” ഉം .. ”

എത്ര ശ്രമിച്ചിട്ടും ഒരു വാഹനത്തിൻറെയും ഉടമകൾ ഫോൺ എടുക്കാതെയായപ്പോൾ നെഞ്ചിടിപ്പ് കൂടി …വീണ്ടും ബ്ലീഡിങ് തുടങ്ങിയതും കൈകാലുകളെ വിറക്കാൻ തുടങ്ങിയെന്ന് തോന്നി…. ഇനി എന്ത് ചെയ്യണം …?

കോളേജിൽ വാഹനമുള്ള സാറന്മാരുടെ പേരുകൾ ഓർത്തുനോക്കി ആശുപത്രി വരെ മാത്രമെന്നു പോകാനായുള്ള ഒരു വാഹനമിനിയെങ്ങനെ കിട്ടുമെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു മെക്കാനിക്കൽ ഡിപ്പാർട്ട്മെൻറ് പ്രൊഫസർ മാധവൻ സാറിനു കാറുണ്ട് എന്നുള്ളത് ഓർമ്മയിൽ വന്നത് ….പക്ഷേ അപ്പോഴും സംശയമായിരുന്നു താനി നേരത്തു ചെന്ന് വിളിച്ചാൽ അദ്ദേഹം സഹായിക്കാനായെത്തുമൊ

അദ്ദേഹത്തിന്റെ നമ്പർ തൻ്റെ കയ്യിലില്ല താനും ….. തൻറെ ക്വാർട്ടേഴ്സിന്നപ്പുറത്തെ വഴിയിലാണ് അദ്ദേഹത്തിന്റെ ക്വാട്ടേഴ്സ് ….രണ്ടും കല്പിച്ചു തന്നെയായിരുന്നു പിന്നെയുള്ള പരക്കം പാച്ചിൽ

മുന്നിലെ പടി പൂട്ടിയിരുന്നില്ല എന്നത് ശുഭസൂചകമായി തന്നെ തോന്നി.. അകത്ത് കടന്നതും കോളിംഗ് ബെല്ലിന്നടുത്തേക്ക് പായുകയായിരുന്നു ….ഒന്നുരണ്ടു തവണ ബെല്ലടി കഴിഞ്ഞിട്ടും ഉള്ളിൽ ആളനക്കമാെന്നും കേൾക്കാതായപ്പോൾ വീണ്ടും നെഞ്ചിടിപ്പ് കൂടി ….

അപ്പോഴേയ്ക്കും മുൻവാതിൽ തുറന്ന് മാധവൻ സാർ എത്തിയപ്പോൾ താൻ കരച്ചിലിൻ്റെ വക്കോളമെത്തിക്കഴിഞ്ഞിരുന്നു….

കാര്യമൊരുകണക്കവതരിപ്പിച്ചഴോയിരുന്നു അദ്ദേഹം തിരക്കിയത്

” വണ്ടി ഓടിക്കുമോ…..”

തനിക്കന്നേരം നിശബ്ദനാതാനെ കഴിഞ്ഞുള്ളൂ …..അന്നേരം അദ്ദേഹത്തിൻറെ ഭാര്യ , അതേ കോളേജിലെ തന്നെ അസിസ്റ്റൻ്റ് പ്രഫസറായ രാധാമണി ടീച്ചർ പറഞ്ഞു

” മാധവേട്ടൻ വണ്ടിയെടുക്ക് …. ഞാനും കൂടെ വരാം…..”

ശരിക്കും അവരിലൂടെ ദൈവം തനിക്ക് നേരിട്ട് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നയാൾക്ക് തോന്നി…..

തനിക്ക് ഒരു സഹായഹസ്തവുമായി തൻറെ ആലീസിനോടൊപ്പം മാലാഖയെപ്പോലെ രാധാമണി ടീച്ചറും കൂടി എത്താമെന്ന് പറഞ്ഞിരിക്കുന്നു….

നിമിഷങ്ങൾക്കുള്ളിൽ മാധവൻ സാർ വേഷംമാറിയെത്തിക്കൊണ്ട് വാഹനം പുറത്തേയ്ക്കെടുത്തു….

ആലീസിനെയും കൊണ്ട് ആശുപത്രിയിലേക്കെത്തിയപ്പോൾ ഡോക്ടറും അവിടെ എത്തിപ്പെട്ടു കഴിഞ്ഞിരുന്നു

പിന്നെയായിരുന്നു കാത്തിരിപ്പ് ചുമരിൽ കൊളുത്തിയ ക്ലോക്കുകളുടെ സൂചിചലനം സശ്രദ്ധം വീക്ഷിച്ചു കൊണ്ടുള്ള കാത്തിരിപ്പ്….

പെട്ടെന്നു തന്നെയപ്പോഴൊരു വിളി വന്നു

” ആരാ സേറയുടെ ആൾക്കാർ…. ”

ചിന്തയിൽ നിന്നും ഞെട്ടിയുണരവെ ആലീസ് ഐസിയുവിനു മുന്നിലേക്ക് ചെന്നെത്തിക്കഴിഞ്ഞിരുന്നു…

ടവ്വലിൽ പൊതിഞ്ഞ പൊൻ പിറവിയെ ആ നെഴ്‌സ് ആലീസിൻ്റെ കൈകളിലേക്ക് വച്ച് നീട്ടിയപ്പോൾ 24 വർഷങ്ങൾക്കു മുമ്പ് തന്റെ മകൾ സേരയെ മാധവൻ സാറിൻറെ ഭാര്യ രാധാമണി ടീച്ചർ ഏറ്റുവാങ്ങുന്നത് കണ്ട അതെ നിർവൃതിയോടെ അപ്പോഴും അയാൾ നിർന്നിമേഷവാനായി നിന്നുപോയി….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജോയ് താണിക്കൽ