രാത്രിയായപ്പോ തന്നെ അവൾ വേഗം വാതിലൊക്കെ അടച്ചു പൂട്ടി.. ജനാല വഴി നോക്കുമ്പോ അയാൾ മുറ്റത്തു തന്നെ ഇരിപ്പുണ്ട്…

രചന : ബിന്ദു NP

കാവൽ

**************

തുണി ഉണക്കാൻ ഇടുന്നതിനിടയിൽ അവൾ അടുത്ത വീട്ടിലേക്ക് പാളി നോക്കി. ഇന്നും അയാൾ അവിടെ തന്നെയുണ്ട്. നാരായണേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന അയാൾക്ക് ഒരു അറുപത്തഞ്ചു വയസ്സ് പ്രായം ഉണ്ടാവും

നല്ല ആരോഗ്യ ദൃഢഗാത്രൻ. ചെറുപ്പ കാലം മുതൽ നന്നായി അദ്ധ്വാനിക്കുന്ന ആളായിരുന്നു. ഇപ്പൊ മക്കളൊക്കെ വളർന്നപ്പോ അവർക്ക് ജോലിയൊക്കെ ആയപ്പോ വീട്ടിലിരിപ്പാണ് നാരായണേട്ടൻ. അധികം ആരോടും സംസാരിക്കാത്ത ഒരു പരുക്കൻ സ്വഭാവം ആയിരുന്നു അയാൾക്ക് .

രാധയുടെ ഭർത്താവ് ബാലുവിന് കച്ചവടം ആണ്..

രാവിലെ പോയാൽ കട അടച്ചു തിരിച്ചെത്തുമ്പോ രാത്രിയാവും . ബാലു പോയപ്പോ തുണി കഴുകി വിരിക്കാൻ വന്നതാണവൾ . അപ്പോഴും നാരായണേട്ടൻ മുറ്റത്തൊരു കസേര ഇട്ട് ആ വീട്ടിലേക്ക് നോക്കി ഇരിക്കുന്നുണ്ട് . അത് കണ്ടപ്പോ തന്നെ രാധായ്ക്ക് എന്തെന്നില്ലാത്ത അരിശം വന്നു. അയാളെ നോക്കി പിറു പിറുത്ത് കൊണ്ടവൾ അകത്തു കയറി വാതിൽ ശക്തിയിൽ അടച്ചു..

അത് കേട്ടെങ്കിലും അയാൾക്ക് പ്രത്യേകിച്ച് യാതൊരു ഭാവ മാറ്റവും ഉണ്ടായില്ല.ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ കുളിക്കാനോ പോകുന്നതൊഴിച്ചാൽ ഇരുട്ടുവോളം അയാൾ ആ മുറ്റത്ത് ഇരിപ്പുണ്ടാവും.

ബാലു വരുന്നത് കണ്ടാൽ മാത്രമേ അയാൾ അവിടെ നിന്ന് എണീറ്റ് പോകൂ.അതുകൊണ്ട് തന്നെ അവൾക്ക് പുറത്തിറങ്ങാൻ തന്നെ മടിയാണ്. അവൾ പല വട്ടം ബാലുവിനോട് പരാതി പറഞ്ഞിട്ടും “നിനക്ക് നാരായണേട്ടനെ അറിയതോണ്ടാ.. നീ കരുതുന്ന പോലെ ഉള്ള ആളൊന്നും അല്ല നാരായണേട്ടൻ എന്ന് പറഞ്ഞ് അയാൾ അത് ചിരിച്ചു തള്ളുകയാണ് ചെയ്തത്.

അതുകൊണ്ട് തന്നെ അവൾ ബാലുവിനോട് ഇപ്പൊ അതേപറ്റി ഒന്നും പറയാറില്ല. എങ്കിലും അവൾക്ക് നാരായണേട്ടനെ കാണുന്നതേ ഇഷ്ടമായിരുന്നില്ല .

അങ്ങനെ ഇരിക്കെയാണ് ബാലുവിന് കച്ചവട ആവശ്യത്തിനായി കുറച്ച് അകലേക്ക്‌ ഒരു യാത്ര പോകേണ്ടി വന്നത്.. രാത്രി തിരിച്ചെത്താൻ പറ്റുമോന്ന് അറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ രാധായ്ക്ക് പേടിയാവാൻ തുടങ്ങിയതാണ്. അവൾ പറഞ്ഞതാണ് പോകുന്ന കാര്യം ആരോടും പറയരുത് എന്ന്… പ്രത്യേകിച്ച് നാരായണേട്ടനോട്..

എന്നിട്ടും നാരായണേട്ടനോട് യാത്ര ചോദിച്ചതിന് ശേഷമാണ് ബാലു പോയത്. രാത്രിയായപ്പോ തന്നെ അവൾ വേഗം വാതിലൊക്കെ അടച്ചു പൂട്ടി .. ജനാല വഴി നോക്കുമ്പോ അയാൾ മുറ്റത്തു തന്നെ ഇരിപ്പുണ്ട് . അവൾ ഉറങ്ങാൻ കിടക്കുമ്പോഴും കണ്ടു അയാൾ അവളുടെ വീടിനു നേർക്ക് നോക്കി ഇരിക്കുന്നു. അവൾക്കുറക്കം വന്നില്ല .

അപ്പോഴാണ് നാത്തൂന്റെ ഫോൺ വന്നത്.. അപ്പൊ അവളോട് രാധ കാര്യങ്ങൾ പറഞ്ഞു . അപ്പൊ അവൾ പറഞ്ഞു “ചേച്ചീ ചേച്ചി കരുതുന്ന പോലെ ഉള്ള ഒരാളെ അല്ല നാരായണേട്ടൻ. പണ്ട് ഞങ്ങൾ കുട്ടികളായിരിക്കുമ്പോഴേ നാരായണേട്ടൻ അങ്ങനെയാണ്.

അച്ഛൻ എവിടെയെങ്കിലും പോയി തിരിച്ചെത്താൻ വൈകിയാൽ അച്ഛൻ വരുവോളം നാരായണേട്ടൻ പുറത്തിരിപ്പുണ്ടാവും. അച്ഛനെത്തിയാലേ നാരായണേട്ടൻ കിടക്കൂ…”നീ വന്നല്ലോ ഗോപാലാ… ഇനി ഞാൻ പോയി ഉറങ്ങട്ടെ…”എന്ന് പറഞ്ഞാണ് നാരായണേട്ടൻ പോവുക .

നാരായണേട്ടൻ ഉണ്ടെങ്കിൽ എവിടെ പോകേണ്ടി വന്നാലും അച്ഛനൊരു ധൈര്യാണ്. ചേച്ചി ധൈര്യമായി കിടന്നോളൂ.നാരായണേട്ടൻ അവിടെ ഉള്ളപ്പോ ഒന്നുകൊണ്ടും പേടിക്കേണ്ടാ…”എന്ന് പറഞ്ഞുകൊണ്ടവൾ ഫോൺ വെച്ചപ്പോൾ അവൾ ഒരിക്കൽ കൂടി പുറത്തേക്ക് നോക്കി. അയാൾ മുറ്റത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു. ഇടയ്ക്ക് പറമ്പിലേക്ക് ടോർച്ചടിച്ചു നോക്കുന്നുമുണ്ട് .അപ്പോഴാണ് സ്കൂട്ടറിന്റെ ശബ്ദം കേട്ടത്. ബെല്ലടിക്കുന്നത് കേട്ടപ്പോൾ അവൾക്ക് മനസ്സിലായി ബാലു വന്നെന്ന്.. കതക് തുറക്കുമ്പോ നാരായണേട്ടന്റെ ശബ്ദം അവൾ കേട്ടു .”നീ എത്തിയല്ലോ ബാലൂ… ഇനി ഞാൻ പോയി ഉറങ്ങട്ടെ….”അതും പറഞ്ഞു മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പോയി വാതിലടച്ചു..

“പേടി ഉണ്ടായിരുന്നോ ഡീ നിനക്ക് .. ആദ്യമായി ഒറ്റയ്ക്ക് നിൽക്കുന്നതല്ലേ.. പിന്നെ നാരായണേട്ടൻ ഉള്ളതായിരുന്നു ഒരു ധൈര്യം.. അവളും ചിരിച്ചു..

ഇത്തവണ അവൾക്ക് ഒട്ടും ദേഷ്യം ഉണ്ടായിരുന്നില്ല..

പിറ്റേന്ന് ബാലു കടയിലേക്ക് പോയപ്പോൾ അവൾ കതക് അടച്ചില്ല. നാരായണേട്ടൻ അപ്പോഴും പത്രവുമായി അവിടെ ഇരിപ്പുണ്ട്.

“നാരായണേട്ടാ…”അവൾ പതിയെ വിളിച്ചു.അയാൾ തലയുയർത്തി നോക്കി. അന്ന് ആദ്യമായി അവൾ അയാളെ നോക്കി ചിരിച്ചു.. അയാളും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ബിന്ദു NP

Scroll to Top