രചന : ആദി
തൊടിയിലെ വടക്കേ ഭാഗത്തായി മുള വന്ന കോവലിനു പടർന്നു കയറാൻ പന്തലു ചാർത്തി കൊടുക്കുന്ന പവിയുടെ അരികിലേക്കായി ഓടി വന്നതായിരുന്നു ഉണ്ണി ..ഓട്ടത്തിന്റെ വേഗതയേറിയതോടെ അതിനൊപ്പം താങ്ങാവാൻ അവളുടെ കാലുകൾക്കു സാധിച്ചില്ല. കാലു മടങ്ങിയവൾ അടുത്തുള്ള തെങ്ങിൻ തടത്തിലേക്ക് വീണു..
ഏട്ടനെ വിളിക്കാൻ അവളുടെ നാവു കൊതിച്ചിരുന്നെങ്കിലും അതിനുള്ള ത്രാണി ആ ഊമപെണ്ണിനില്ലായിരുന്നു..
വീഴ്ചയുടെ ഇടയ്ക്കു അവളുടെ ക_ഴുത്തിനെ തലോടികിടന്ന മണി കെട്ടിയ ചരട് അഴിഞ്ഞു പോയിരുന്നു..
അരികിലായി കിടന്ന മണി എടുത്ത് അവൾ ഉറക്കെ മുഴക്കി.. മണിനാദം കേൾക്കവേ പവി അവളുടെ അരികിലേക്കായി ഓടിയെത്തി..
വീണു കിടക്കുന്ന ഉണ്ണിയെ അവൻ എഴുനേൽപ്പിച്ചു..
എന്തെങ്കിലും പറ്റിയോ മോളെ അവൻ അവളുടെ കയ്യിൽ പുരണ്ട ചെളി തുടച്ചുകൊണ്ട് ചോദിച്ചു..
അവന്റെ ചോദ്യതിനു മറുപടിയായി മുറുക്കി പിടിച്ച മണി അവനു നേരായി നീട്ടി..
മണി ഏട്ടൻ വേറെ കേട്ടി തരാം സാരമില്ല…
മണിയുടെ സ്വരം കേട്ടുകൊണ്ട് ആണെന്ന് തോന്നുന്നു അപ്പുറത്തെ ശാരധേച്ചി വേലിക്കിടയിലൂടെ എത്തി നോക്കി..
ഉണ്ണിമായെയും അവളുടെ കഴുത്തിൽ അണിഞ്ഞ മണിയുടെ ശബ്ദത്തെയും ആ നാട്ടിലേവർക്കും പരിചിതമാണ്..
എന്തു പറ്റി പവി… ശാരധ തിരക്കി..
ഉണ്ണി ഒന്ന് വീണതാണ് ചേച്ചി..
കാലിനു വയ്യാത്ത പെണ്ണാണ്.. എന്തേലും സംഭവിച്ചാൽ ഉറക്കെ നിലവിളിക്കാനും ആവതില്ല.എന്നാലും ഒരു ഒതുക്കവുമില്ല..നിന്റെ കഴിവിനനുസരിച്ചു നടക്കു ഉണ്ണിയെ..
പവിയുടെ സാനിധ്യം മറന്നു ഇത്രയും പറഞ്ഞ ശാരധയെ പവി ഒന്ന് തറപ്പിച്ചു നോക്കി. ആ നോട്ടത്തിലുണ്ടായിരുന്നു അവന്റെ മറുപടി. അതു മനസ്സിലാക്കി ശാരധ പതിയെ അകത്തേക്ക് കയറിപ്പോയി..
അമ്മയുടെ വയറ്റിൽ നിനക്ക് 6 മാസം പ്രായമുള്ളപ്പോൾ മണ്മറഞ്ഞ അച്ഛനും നിന്നെ പ്രസവിച്ചു എന്റെ കയ്യിൽ ഏൽപ്പിച്ചിട്ടു കണ്ണടച്ച അമ്മയും നിന്റെ ജാതക ദോഷത്താലാണ് മരിച്ചതെന്നു പറഞ്ഞു നിന്നെ കുത്തി നോവിച്ചതാണ് എല്ലാവരും.. അതിനു ശേഷം നിന്റെ കുറവുകളുടെ കണക്കെടുക്കുവാൻ മാത്രം നിന്നെപ്പറ്റി സംസാരിക്കുന്നവർ..
അതിലൊന്നും തളരരുത് കാരണം നീ ഏട്ടന്റെ മോളാണ്…
അവളുടെ കൈചേർത്ത് പിടിച്ചു പവി വീട്ടിലേക്കു നടന്നു..ആ നേരം അവളുടെ കാലുകൾക്കു വേഗത നന്നേ കുറവായിരുന്നു.. എന്നാൽ അതിനൊപ്പമായിരുന്നു പവിയുടെ കാലുകൾ..
സൂര്യൻ കടലിന്റെ താഴെ തട്ടിലേക്ക് യാത്ര ആരംഭിച്ചു.എങ്ങും മങ്ങിയ വെളിച്ചം പടർന്നു തുടങ്ങി..
കോലായിൽ ചൂടുകട്ടനും നുകർന്നു വയലിൻ അക്കരെയുള്ള അമ്പലത്തിലെ ഭഗവതി കീർത്തനങ്ങൾ ശ്രദ്ധിച്ചിരിക്കുമ്പോഴാണ് വരമ്പിലൂടെ നടന്നുവരുന്ന തന്റെ അമ്മയുടെ സഹോദരനെ കണ്ടത്…
അമ്മാവന്റെ വരവ് കണ്ടതെ ഉണ്ണി എന്റെ പിന്നിലേക്ക് ഒളിച്ചു.ശാപം കിട്ടിയ തന്റെ ജന്മത്തെ കുറ്റം ചാ_ർത്തി രസിക്കുന്ന അമ്മാവനെ അവൾക് ഭയമാണ്.പ്രധാനപ്പെട്ട വിഷയവുമായി ആയിരിക്കും വരവ്.അല്ലെങ്കിൽ ഈ വഴി പതിവുള്ളതല്ല..
വന്നു കയറിയപാടെ ഉണ്ണിയെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അമ്മാവൻ കാര്യത്തിലേക്ക് കടന്നു..
അമ്മയും അച്ഛനും ഇല്ല. ആകെയുള്ളതോ ഊമയും മുടന്തിയുമായൊരു പെങ്ങൾ. വേറെന്തു വേണം പയ്യന്..
പവി നിന്റെ കല്യാണ ആലോചനയുമായി കയറി ചെല്ലുന്നിടതെല്ലാം ഞാൻ നാണംകെട്ടു മടുത്തു.
എന്റെ അവസ്ഥ അറിഞ്ഞ ഭഗവതിയായി നിനക്ക് ഒരു ബന്ധം അനുഗ്രഹിച്ചിരിക്കുന്നു.
മേലേടത്തെ അച്യുതന്റെ മകൾ രേണുക. കുട്ടിക്ക് അത്യാവശ്യം പഠിപ്പും കാണാൻ ചേലുമൊക്കെയുണ്ട്..അവർക്കും നിന്നെ നല്ല മതിപ്പാണ്.നിന്റെ വിദ്യാഭ്യാസതിനും ജോലിക്കും ഇണങ്ങിയ ബന്ധം. പിന്നെ ഇവിടൊരുത്തിയുണ്ടല്ലോ തന്തേനേം തള്ളേനേം കൊന്നു വന്നവൾ.
അവളായിട്ടു മുടക്കം പറയാണ്ടിരുന്നാൽ മതി..
എതിർത്ത് ഒന്നും പറയണ്ട നാളെ നീയാ കുട്ടിയെ ഒന്ന് പോയി കാണണം. കാലത്തു ഞാനിങ്ങെതാം.
പിന്നെ ഒരു കാര്യം നമ്മൾ രണ്ടു പേരും മാത്രമേ പോകുന്നുള്ളൂ..
അതിന്റെ ധ്വനി മനസിലായി ഉണ്ണി തല താഴ്ത്തി.
എങ്കിലും അവളുടെ കണ്ണിൽ നിറയെ സന്തോഷം തിര തല്ലുന്നുണ്ടായിരുന്നു.
ഏട്ടന്റെ കല്യണം ഒരു തടസ്സവുമില്ലാതെ നടക്കാൻ നേർച്ചയും വഴിപാടുമായി നടക്കുന്ന അവളുടെ കണ്ണുനീര് ദൈവം കണ്ടു..
അമ്മാവൻ ഇറങ്ങിയ ശേഷം ഉണ്ണി പവിയുടെ അരികെ ചേർന്നിരുന്നു. ആംഗ്യ ഭാഷയിൽ അവളുടെ സന്തോഷം അവനോടായി അവൾ പങ്കുവെച്ചു..
അവളുടെ ഒപ്പം മറുപടി പറഞ്ഞു പവിയും..
അങ്ങനെ നാളുകൾക്ക് ശേഷം നാടറിഞ്ഞു പവി രേണുകയുടെ കഴുത്തിൽ താലി ചാർത്തി.
താൻ ഉള്ളടുത്തോളം പവിക്കു പെണ്ണ് കിട്ടില്ല എന്നു പറഞ്ഞവരുടെ മുന്നിൽ ഉണ്ണി തല ഉയർത്തി നിന്നു..
ആളും ബഹളവും ഒഴിഞ്ഞു. ഏട്ടനും പെങ്ങളും മാത്രമായി കഴിഞ്ഞ ആ വീട്ടിലേക്കു ഒരു അംഗം കൂടെ എത്തി. അതിൽ കൂടുതൽ സന്തോഷിച്ചത് ഉണ്ണി ആയിരുന്നു.
ഏട്ടത്തിയുടെ കാര്യങ്ങൾക്കായി അവൾ ആവും വിധത്തിൽ ഓടി നടന്നു…
പ്രഭാത സൂര്യ രശ്മികൾ കണ്ണിലേക്കു അടിച്ചപ്പോഴാണ് നേരം പുലർന്ന കാര്യം ഉണ്ണി അറിഞ്ഞത്.
പതിവുപോലെ ഉണ്ണി പവിയുടെ മുറിയിലേക്ക് അവനെ ഉണർത്താൻ നടന്നു.
കതകു തുറന്നു അകത്തു കയറിയതും പവിയുടെ നെഞ്ചിൽ തലചായിച്ചിരിക്കുന്ന രേണുവിനെ കണ്ടതോടെ ഉണ്ണി പെട്ടന്ന് മുറിയിൽ നിന്നു പുറത്തേക്ക് ഇറങ്ങി..
പവിക്കും രേണുവിനുമാകെ എന്തോപോലെ ആയി.
രാവിലെ കുളി കഴിഞ്ഞു. തല തോർത്തി നിൽക്കുന്ന ഉണ്ണിയോടായി രേണു ഉച്ചത്തിൽ പറഞ്ഞു. പവി ഇനിമുതൽ നിന്റെ ഏട്ടൻ മാത്രമല്ല. എന്റെ ഭർത്താവും കൂടിയാണ്.. പവിയുടെ കാര്യമെല്ലാം നോക്കാൻ ഇനി ഞാനിവിടെയുണ്ട് . അതിനാൽ നീ കൂടുതൽ അധികാരം കാണിക്കണ്ട.
പിന്നെ ഇനി ഏതു നേരവും ഞങ്ങളുടെ മുറിയിലേക്ക് കടന്നു വരണ്ട. വരുമ്പോൾ കതകിൽ തട്ടിയിട്ട് വേണം വരുവാൻ..
ഇത്രയും പറഞ്ഞ രേണുവിനു നേരെ കൈകൂപ്പി ഉണ്ണി മാപ്പ് പറഞ്ഞു..അതിനു ശേഷം ആംഗ്യത്തിലൂടെ എന്തോ പറഞ്ഞെങ്കിലും അതൊന്നും മനസിലാവാതെ രേണു തല തിരിച്ചു നടന്നു പോയി.
ഉണ്ണി ആരും കാണാതെ മാറി നിന്നു കുറെയേറെ കരഞ്ഞു.
ആദ്യ ദിനത്തിലെ ഏട്ടത്തിയുടെ പെരുമാറ്റത്തെ മറന്ന ഉണ്ണി പിന്നീടുള്ള ദിനങ്ങളിലുണ്ടായ രേണുവിന്റെ ക്രൂരമായ പ്രവർത്തികളിൽ സങ്കടപെട്ടു.
രേണു ചട്ടുകാലി എന്നും വിളിച്ചു ചങ്കിനെ നോവിച്ചപ്പോഴും ഏട്ടൻ സന്തോഷമായി ഇരിക്കാൻ ഒന്നും പറയാതെ അവളെല്ലാം ഉള്ളിലൊതുക്കി.
പവിയുടെ മുൻപിൽ ഉണ്ണിയെ ചേർത്തു പിടിച്ചും അവനില്ലാത്ത സമയം അവളെ കുത്തി നോവിച്ചും രേണു ഭർത്താവിന്റെ മനസ്സിൽ ഇടം നേടി..
പവിയും രേണുവും ഒരുമിച്ചു പോവുന്നിടങ്ങളിലെല്ലാം ഉണ്ണിയും വരുന്നതോടെ രേണുവിനു അവളോടുള്ള ദേഷ്യം കൂടി.
അവളുടെ വേഗതയെ ചൊല്ലിയും തങ്ങളുടെ സ്വകാര്യതയെ കൂട്ടു പിടിച്ചും പലപ്പോഴും രേണു അവളുടെ വരവിനെ എതിർത്തപ്പോഴും ഞാനല്ലാതെ അവൾക് വേറെ കരുതൽ ഇല്ല. അവളെ ഒറ്റക്ക് ആക്കി എവിടെയും വരില്ല എന്ന പവിയുടെ വാക്കിന് മുൻപിൽ രേണു തോറ്റു പോയിരുന്നു..
ഒരുനാൾ ഉണ്ണി നടക്കുന്ന പാതയിൽ എണ്ണ ഒഴിച്ച് അവളെ വീഴ്ത്തിയിട്ട് മനപ്പൂർവം രേണു അവളുടെ വീട്ടിലേക്കായി പോയി..
വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങി എത്തിയ പവി കണ്ട കാഴ്ച്ച അവന്റെ മനസ്സിനെ ചുട്ടു പൊള്ളിച്ചു..
നിലത്തു വീണു കിടക്കുന്ന ഉണ്ണിയെ അവനോടി വന്നു താങ്ങിയെടുത്തു.
രക്ഷക്കായി നിലവിളിക്കാൻ പോലും സാധിക്കാത്ത ആ പാവത്തിനെ അവൻ ചേർത്തു പിടിച്ചു.
അന്നേ ദിവസം രേണു വന്നില്ല. പിറ്റേ ദിവസം രേണുവിനെ പവി പോയി കൂട്ടികൊണ്ട് വന്നത് ഒരു സന്തോഷ വാർത്ത ആയിട്ടായിരുന്നു.
പവി അച്ഛനാവാൻ പോവുന്നു..
അപ്പച്ചി ആവാൻ പോവുന്ന ഉണ്ണിയുടെ സന്തോഷം ചെറുതൊന്നുമല്ലായിരുന്നു..
അമ്മയാവാൻ പോവുന്ന ഏട്ടത്തിയുടെ സന്തോഷത്തിനും വരാനിരിക്കുന്ന കുഞ്ഞിനും വേണ്ടിയും ഉണ്ണി ഏട്ടത്തിക്കു മുൻപിൽ മനപ്പൂർവം ഇരയായി കൊടുത്തു..
ആരോഗ്യം കുറവായതിനാൽ അവൾക്കു പൂർണ്ണമായ സംരക്ഷണം വേണമെന്നു ഒരു നാൾ ഡോക്ടർ പറഞ്ഞതോടെ രേണു സ്വന്തം വീട്ടിലേക്ക് പോയി.
രേണുവിന്റെ പ്രസവ ശേഷം വരാനിരിക്കുന്ന പ്രശ്നങ്ങൾ ഏറെയാണെന്ന് കേട്ടതോടെ പവി ആകെ തളർന്നു..
തളർച്ചയോ മരണമോ അല്ലെങ്കിൽ എല്ലാം സാധാർണ്ണമായിരിക്കാം..
നമ്മുക്ക് പ്രാർത്ഥിക്കാം..
ഡോക്ടറുടെ വാക്കുകൾ പവിയുടെ മനസ്സിൽ ശക്തമായ പേമാരി സൃഷ്ടിച്ചു..
ഇങ്ങനൊക്കെ സംഭവിച്ചതിനും കുറ്റം മുഴുവനും ആ മിണ്ടാപെണ്ണിനായിരുന്നു.. എങ്കിലും അവളുടെ ഏട്ടൻ അവളെ ചേർത്തു നിർത്തി….
രേണുവിനു വേദന വന്നു എന്നു അച്ഛൻ വിളിച്ചു പറഞ്ഞു. ഞാൻ വേഗം ആശുപത്രിയിലേക്ക് ചെല്ലട്ടെ മോളെ. എന്നു പറഞ്ഞു പവി പോയി.
പ്രാർത്ഥനയുമായി ഉണ്ണി ഏട്ടന്റെ വിളിക്കായി കാത്തിരുന്നു..
വൈകുന്നേരം ഏട്ടൻ എത്തി. അവനോടു ഏട്ടത്തിയെയും കുഞ്ഞിനേയും അവൾ തിരക്കി.
ആണ് കുഞ്ഞാണ് ഉണ്ണിയെ. പവി പറഞ്ഞത് കേട്ടു ഉണ്ണിയുടെ കണ്ണു വിടർന്നു.
ഏട്ടത്തി അവൾ തിരക്കി..
രേണുവിനു പ്രസവ സമയം കുറച്ചു പ്രശ്നം നേരിടേണ്ടി വന്നു. അവൾ പ്രസവ ശേഷം അരക്കു താഴേക്കു തളർന്നു പോയി. ഏട്ടന്റെ കണ്ണിൽ നിന്നും കണ്ണു നീര് ഒഴുകി..
ദിവസങ്ങൾക്കു ശേഷം രേണുവിനെ വീട്ടിലേക്കു കൊണ്ട് വന്നു. കൂടെ ഒരു കുഞ്ഞു അതിഥി ഉണ്ടായിരിന്നു.കുറച്ചു നാൾ കുഞ്ഞിനേയും രേണുവിനെയും നോക്കുവാനായി പവി വീട്ടിലിരുന്നു.
ലീവ് തീർന്നപ്പോൾ അവനു ജോലിയിൽ പ്രവേശിക്കേണ്ടി വന്നു..
പിന്നീടുള്ള ദിനങ്ങളിൽ രേണുവിനെയും കുഞ്ഞിനേയും കരുതലിന്റെ കരതാൽ തലോടുവാനുള്ള ഓട്ടത്തിലായിരുന്നു ആ ഊമ പെണ്ണ്..
ഏട്ടത്തിക്കു സമയാ സമയം ആഹാരം കൊടുക്കാനും വസ്ത്രങ്ങൾ മാറ്റാനും അവ കഴുകാനും കുഞ്ഞിനെ നോക്കാനും എല്ലാം അവൾ ആ മുടന്തി ഓടി നടന്നു..
ഒന്നോ രണ്ടോ ദിവസം ഏട്ടത്തിയുടെ വീട്ടിൽ നിന്നും ആളുകൾ വന്നു നില്ക്കുമെങ്കിലും പരിചരണത്തെക്കാൾ കൂടുതൽ ഉണ്ണിയെ കൊത്തി പറിക്കുവാനായിരിക്കും.ആദ്യ ദിനങ്ങളിലെല്ലാം ഏട്ടത്തിയും പക്ഷം ചേർന്നു എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവൾ നിശബ്ദ ആയി തുടങ്ങി..
തന്റെ കുഞ്ഞിന് പാല് കൊടുക്കുവാൻ മാത്രം സാധിച്ചിരുന്നുള്ളൂ അവൾക്.ബാക്കിയെല്ലാം പരിചരണവും കൃത്യമായി ചെയ്തിരുന്നത് ആ ചട്ടുകാലി ആയിരുന്നു.. കുഞ്ഞും ഉണ്ണിയുടെ സാമിപ്യത്തിൽ മോണ കാട്ടി ചിരിച്ചു സന്തോഷിച്ചിരുന്നു….
തന്നെയും കുഞ്ഞിനേയും സുശ്രുഷിക്കാൻ ഓടും നേരം അവളുടെ കാലിന്റെ വേഗത വളരെയധികമായിരുന്നു..
മുഷിഞ്ഞ വസ്ത്രം അലക്കി വിരിക്കുമ്പോഴും കുഞ്ഞു കരയുമ്പോഴും കുക്കറിന്റെ ശബ്ദം മുഴങ്ങുമ്പോഴുമെല്ലാം ആ ചട്ടുകാലി തന്നെക്കാൾ വേഗതയിൽ എല്ലായിടത്തും എത്തിയിരുന്നു…
പിന്നീടുള്ള ദിനങ്ങളിൽ പതിയെ പതിയെ രേണു ഉണ്ണിയോട് അടുത്ത് തുടങ്ങി. അവളോട് സംസാരിച്ചു തുടങ്ങി…
അങ്ങനെ കുഞ്ഞിന് പേരിടൽ ചടങ്ങ് നടക്കുന്ന ദിനം..
ചടങ്ങ് എല്ലാം കഴിഞ്ഞു എല്ലാവരും മടങ്ങി തുടങ്ങി..
എന്താണ് രേണു കുഞ്ഞിന്റെ പേര് വിളിച്ചതു.
വൈകി എത്തിയ ശാരധേച്ചി ചോദിച്ചു..
പവിയും ഉണ്ണിയും ഒന്നും മിണ്ടാതെ രേണുവിനെ നോക്കിയിരുന്നു..
“കുഞ്ഞുണ്ണി ”
അവൾ മറുപടി പറഞ്ഞു…
അതെന്താ ആ പേര് കൂടെയുള്ള ഒരാളിവിടുണ്ടല്ലോ.
അതൊക്കെ നമ്മൾ കാണുന്നതല്ലേ. വേറെ എന്തെങ്കിലും പേര് തീരുമാനിക്ക് രേണു. അല്ലെങ്കിൽ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കും…
ശാരധേച്ചി.. ഉണ്ണി എന്ന പേരിനാൽ എന്റെ കുഞ്ഞിനു ഒരാപത്തും വരുകയില്ല എന്നു എനിക്ക് നല്ല ഉറപ്പാണ്…
ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട ഉണ്ണിമായയെ പോലെ എന്റെ കുഞ്ഞും ദൈവത്തിന്റെ പ്രിയപ്പെട്ടവനായിരിക്കും.
പിന്നെ ഞാൻ പ്രസവിച്ചതിനാൽ അമ്മയായതാണ് എന്നാൽ കർമ്മം കൊണ്ട് എന്നും ഉണ്ണി തന്നെയാണ് അമ്മ….
കുഞ്ഞുണ്ണിക്കു അമ്മയാണ് ഉണ്ണി എങ്കിലും എന്റെയും പവിയുടെയും മൂത്തമകളാണ് ഉണ്ണി.
അവൾക് ഞാനിനി ഏട്ടത്തി മാത്രമല്ല അമ്മ കൂടിയാണ്… ഇനി അവളെ നോവിക്കാൻ ആരേലും ഈ പടി കടന്നാൽ അവളുടെ അമ്മയായ ഞാൻ മിണ്ടാതിരിക്കൂല….
രേണു പറഞ്ഞത് കേട്ട ഉണ്ണി ഓടി ചെന്ന് രേണുവിനെ വാരിപുണർന്നു..
അപ്പോഴും ഒന്നും അറിയാതെ കുഞ്ഞുണ്ണി മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു….
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന : ആദി
Leave a Reply