തൊട്ടാവാടി, തുടർക്കഥ, ഭാഗം 8 വായിക്കുക…

രചന : ഭാഗ്യലക്ഷ്മി

റയാൻഷ് പറഞ്ഞത് കേട്ടതും എല്ലാവരും സ്തംഭിച്ച് നിൽക്കുകയാണ്….

ആദർശ് എന്ത് പറയണമെന്നറിയാതെ നിന്ന് ഉരുകി…

“എന്താടാ നീയിപ്പോൾ പറഞ്ഞത്..?” പത്മിനി ദേഷ്യത്തിൽ ചോദിച്ചു…

“സത്യം…!!” റയാൻഷ് അത്ര മാത്രം പറഞ്ഞ് ധാനിയുടെ കൈയ്യും പിടിച്ച് അവൻ്റെ മുറിയിലേക്ക് പോയി….

❤❤❤❤❤❤❤❤❤

“ധാനി നിനക്ക് വല്ലോം എടുക്കാനുണ്ടെങ്കിൽ എടുക്ക്…”

ധാനി ഒന്നും മനസ്സിലാവാതെ റയാൻഷിനെ നോക്കി…

“നമ്മൾ ഇവിടുന്ന് പോവാണ്… നാളെ തന്നെ.. ബാംഗ്ലൂരിലേക്ക്…”

“സ… സർ… എനിക്കൊന്നും മനസ്സിലാവുന്നില്ല… എന്തിനാ സർ അപ്പോൾ അങ്ങനെ പറഞ്ഞത്…?”

“അതെ… നിനക്ക് എന്നെ മാത്രം മനസ്സിലാവില്ലല്ലോ… മനസ്സിലാക്കാൻ നീ ശ്രമിച്ചിരുന്നെങ്കിൽ എൻ്റെ ഏട്ടനുമായിട്ടുള്ള കല്ല്യാണത്തിന് നീ സമ്മതിക്കില്ലായിരുന്നല്ലോ… എന്നിട്ടിപ്പം എന്തായി… ഇപ്പോൾ നിനക്ക് സന്തോഷമായോടീ..?”

റയാൻഷ് ചോദിച്ചതും ധാനി സങ്കടത്തോടെ ജനലഴികളിൽ മുറുകെ പിടിച്ച് വെളിയിലേക്കും നോക്കി നിന്നു…

റയാൻഷ് അവളിൽ തന്നെ മിഴികൾ നട്ടിരുന്നു… നീർത്തിളക്കം നിറഞ്ഞ മിഴിമുനകളും നിസ്സംഗതയേറിയ മുഖഭാവങ്ങളും അലസമായി പാറിപ്പറക്കുന്ന മുടിയിഴകളും എല്ലാം അവൻ പ്രണയത്താൽ നോക്കി കണ്ടു..

എടാ ഏട്ടാ നീ അങ്ങനെ പറഞ്ഞോണ്ട് എന്തായാലും എനിക്ക് ഗുണമേ ഉള്ളൂ… നഷ്ടമായെന്ന് ഞാൻ കരുതിയ എൻ്റെ പ്രാണനാണ് ഇന്നെനിക്കെൻ്റെ കൈക്കുമ്പിളിൽ കിട്ടിയത്….

ധാനിയെ നോക്കി പുഞ്ചിരിയോടെ റയാൻഷ് ഓർത്തു

നിന്നെ ഏതവസ്ഥയിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് ധാനി… പക്ഷേ നിൻ്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും.. അതെന്നെ ആഴത്തിൽ വേദനിപ്പിക്കുന്നുണ്ട്… നിൻ്റെ മനസ്സിൽ എൻ്റെ ഏട്ടന് തന്നെയാവും ഇപ്പോഴും സ്ഥാനമെന്നും എനിക്കറിയാം.. നിൻ്റെ മനസ്സൊന്ന് ആദ്യം കലങ്ങി തെളിയട്ടെ

റയാൻഷ് ഓർത്തു…

❤❤❤❤❤❤❤❤❤❤

“റയാൻഷ്…” ആദർശ് അവനെ വിളിച്ചു…

“എന്താ ചേട്ടാ…?” റയാൻഷ് കൂളായി ചോദിച്ചു…

“അത്… അത്… നീയവിടെ പറഞ്ഞത്..?”

“ഓഹ് അതാണോ… അത് ചേട്ടനും കേട്ടതല്ലേ…”

“എടാ നീ… നീയെന്താ അങ്ങനെ..?”

“എന്തെങ്ങനെ..? എന്തായാലും ചേട്ടൻ ഒന്നുമറിയാത്ത നിഷ്കളങ്കൻ ആയതു കൊണ്ട് ആരേലും ഇതിനു പിന്നിൽ ഉണ്ടാവണമല്ലോ… ഏതേലും ഒരു നട്ടെല്ലില്ലാത്ത ചെറ്റ…!! പിന്നെ മാനത്തോട്ടും നോക്കി നക്ഷത്രവും എണ്ണിക്കിടന്ന് ഒരു പെണ്ണും ഗർഭിണിയാവില്ലല്ലോ ചേട്ടാ… എന്തേ ചേട്ടൻ്റെ അറിവിൽ അങ്ങനെ ആരേലും ഉണ്ടോ…? എന്തായാലും ധാനിക്ക് അങ്ങനെയുള്ള അത്ഭുത സിദ്ധികളൊന്നും ഇല്ല….”

ആദർശ് പിന്നെ ഒന്നും മിണ്ടാതെ നടന്നകന്നു…

ഒരു പെണ്ണിനേം കെട്ടി ഒരു കൊച്ചിനേം കൊടുത്തിട്ട് ഒന്നുമറിയാത്ത പോലെ നടക്കുന്നു.. തുറന്ന് സമ്മതിക്കാൻ മാത്രം വയ്യ…പൊന്ന് മോനേ ഏട്ടാ… ഇത് നിൻ്റെ കുഞ്ഞാണെന്ന് തെളിയിക്കാൻ എനിക്ക് വല്ല്യ പ്രയാസമൊന്നും ഇല്ല… നിൻ്റെ മോന്തയ്ക്കിട്ട് രണ്ടെണ്ണം തന്ന് പറയിക്കാൻ അറിയാഞ്ഞിട്ടുമല്ല… പക്ഷേ അത് വേണ്ട… ഇതെൻ്റെ കുഞ്ഞായി തന്നെ ഇരുന്നോട്ടെ… കാരണം ധാനിയെ ഇനീം ഒരിക്കലും നിനക്ക് തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല… നീ അവളെ സ്നേഹിക്കുമെന്ന് കരുതി ഒരവസരം തന്നതാ ഞാൻ… എന്നാൽ കിട്ടിയ മാണിക്യത്തിൻ്റെ വില അറിയാതെ അതിനെ ചവിട്ടി തേച്ച നീ ഒരിക്കലും ധാനിയെ അർഹിക്കുന്നില്ല…

പിന്നെ ഇപ്പോൾ ഈ കാട്ടിയ ചെറ്റത്തരത്തിന് കാലം തന്നെ നിനക്ക് മറുപടി തന്നോളും.. ധാനിയെ നഷ്ടപ്പെടുത്തിയതോർത്ത് നീയന്ന് ഇഞ്ചിഞ്ചായി ഉരുകും… എന്നാൽ അപ്പോഴേക്കും ധാനി ഈ റയാൻഷിൻ്റേതായിട്ടുണ്ടാവും.

ആദർശ് പോവുന്നതും നോക്കി റയാൻഷ് ഓർത്തു..

❤❤❤❤❤❤❤❤❤❤❤

അസ്തമയ സൂര്യൻ്റെ ചുവപ്പ് രാശി വിണ്ണിൽ പടർന്ന് തുടങ്ങിയിട്ടും ധാനി നിന്നിടത്ത് നിന്ന് അല്പം പോലും ഒന്ന് ചലിച്ചില്ല… ക്ഷണ വേഗത്തിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടിയതും ആ ചുവപ്പു രാശിയെ മറച്ചുകൊണ്ട് മഴത്തുള്ളിൽ പെയ്തൊഴിയുന്നതും നിർവികാരയായി അവൾ നോക്കി നിന്നു…

ഭൂമിയിൽ പതിക്കുന്ന ഈ മഴത്തുള്ളികളെ പോലെ തൻ്റെ ജീവിതവും എത്ര ക്ഷണികമായിരുന്നു എന്നവൾ ചിന്തിച്ചു…

ഈ മഴത്തുള്ളികളെ പോലെ നിന്നിൽ പെയ്തൊഴിയാൻ… ഈ അസ്തമയ സൂര്യനെക്കാളും ചുവപ്പ് രാശി നിൻ്റെ കവിൾത്തടങ്ങളിൽ പടരുന്നത് കാണാൻ… ഈ മാരിയിൽ നീരാടി നിൽക്കുന്ന പുഷ്പങ്ങളെ പോലെ നിൻ്റെ ജീവിതത്തിൽ വസന്തം നിറയ്ക്കാൻ… പ്രണയത്തിൻ്റെ വർണ്ണങ്ങൾ നിന്നിൽ വാരി വിതറുവാൻ… ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കണം എൻ്റെ തൊട്ടാവാടി…

വരാന്തയിൽ ഇരുന്നു കൈക്കുമ്പിളിൽ മഴത്തുള്ളികൾ ശേഖരിച്ചു കൊണ്ട് റയാൻഷ് ഓർത്തു…

അകത്തേക്ക് കയറിയ റയാൻഷ് കാണുന്നത് ദേഷ്യത്തോടെ തന്നെ നോക്കുന്ന പത്മിനിയെ ആണ്…

അവൻ അത് ശ്രദ്ധിക്കാതെ മുറിയിലേക്ക് നടന്നു…

“ധിക്കാരി…!!പണ്ടേ ഇങ്ങനെ തന്നെ… ഇപ്പോൾ ഇത്രേം വല്ല്യ അപമാനം ഉണ്ടാക്കിയിട്ട് ഒരു കൂസലും ഇല്ലാതെ അവൻ കയറി പോകുന്നത് കണ്ടില്ലേ…”

പത്മിനി അരിശത്തോടെ രവീന്ദ്രനോട് പറഞ്ഞു…

“അല്ല… നമ്മുടെ മൂത്തമോൻ്റെ അച്ഛനാരാ…?”

രവീന്ദ്രൻ ചോദിച്ചു…

“ങേ…!! എന്താ രവിയേട്ടാ നിങ്ങളീ ചോദിക്കുന്നത്..?” പത്മിനി ഞെട്ടലോടെ ചോദിച്ചു…

“അല്ല അവൻ എൻ്റെ തന്നെ മോനാണോന്ന് എനിക്കൊരു സംശയം…”

രവീന്ദ്രൻ പുച്ഛത്തിൽ പറഞ്ഞു..

അത് കേട്ടതും പത്മിനി ദേഷ്യത്തിൽ എഴുന്നേറ്റു…

“എന്താ… എന്താ നിങ്ങൾ ഇപ്പോൾ പറഞ്ഞേ..?”

“നല്ല സുഖമുണ്ട് ഇത് കേൾക്കാൻ… അല്ലേടീ….? എല്ലാവരുടെയും മുൻപിൽ ധാനിയെ അപമാനിച്ചപ്പോൾ അവൾക്കും തോന്നിയത് ഇതേ സങ്കടമാണ്…. മനസ്സിലായോ..?”

“അത്… അത്… ആദർശ് അവൻ്റെ കുഞ്ഞല്ലെന്ന് പറഞ്ഞോണ്ടല്ലേ..?”

“എങ്കിൽ ഞാൻ പറയുന്നു ആദർശ് എൻ്റെ മകനല്ലെന്ന്… നീ എന്ത് ചെയ്യും..?”

അത് കേട്ടതും പത്മിനി സ്തംഭിച്ച് അയാളെ നോക്കി…

” അ…അതിന് ആ ധാനിയെ പോലെ ആണോ ഞാൻ…?” അല്പസമയത്തിന് ശേഷം അവർ ചോദിച്ചു…

“അതൊരിക്കലും അല്ല… ധാനി നിന്നെക്കാൾ ഒരുപാട് മുകളിൽ ആണ്…”
അതും പറഞ്ഞയാൾ ദേഷ്യത്തിൽ എഴുന്നേറ്റ് പോയി…

❤❤❤❤❤❤❤❤❤❤

“ധാനീ…” റയാൻഷ് വിളിച്ചതും അവൾ തിരിഞ്ഞ് നോക്കി…

“ഈ സമയത്ത് ഇങ്ങനെ സങ്കടപ്പെടാൻ പാടില്ല…

എൻ്റെ ഏട്ടന് വേണ്ടി ഒഴുക്കുന്ന ഓരോ മിഴിനീരും വ്യർത്ഥമാവുകയേ ഉള്ളൂ… അല്ലേൽ തന്നെ നമ്മളെന്തിനാ അവനെ പറ്റി സംസാരിക്കുന്നത് അല്ലേ..?

നമ്മുക്ക് സംസാരിക്കാൻ നമ്മുടെ വാവയുണ്ടല്ലോ..” റയാൻഷ് പറഞ്ഞു..

ധാനി അവൻ പറയുന്നതൊക്കെ കേട്ട് സ്തംഭിച്ച് നില്ക്കുകയാണ്…

“ഇപ്പോൾ ഞാൻ ചിന്തിക്കുന്ന കാര്യം എന്താണെന്ന് അറിയാമോ..? ഞാൻ ജനറൽ സർജറിയിൽ specialize ചെയ്യുന്നതിന് പകരം വല്ല ഗൈനക്കോളജിയും എടുത്താൽ മതിയാരുന്നല്ലോന്ന്…

അങ്ങനെയാണെങ്കിൽ നിൻ്റെ ഇപ്പോഴത്തെ പ്രസവവും ഇനിയും വരാൻ പോകുന്ന പ്രസവങ്ങളും ഒക്കെ എനിക്ക് തന്നെ എടുക്കാമായിരുന്നല്ലോ മോളെ…. എന്ത് ചെയ്യാൻ എനിക്കങ്ങ് വല്ലാത്ത നിരാശ തോന്നുന്നു..”

അവൻ കട്ടിലിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു…

“അല്ല തൊട്ടാവാടീ നീയിന്ന് ഇവിടെ കിടക്കാൻ തീരുമാനിച്ചോ..? ആണെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല…”

റയാൻഷ് ചിരിയോടെ പറഞ്ഞതും ധാനി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..

“അല്ല നീയിതെവിടെ പോവാ..?” അവളുടെ കൈയ്യിൽ പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ച് കൊണ്ട് റയാൻഷ് ചോദിച്ചു…

“നീ ഇവിടെ കിടന്നോ തൊട്ടാവാടീ.. എന്നും വെച്ച് നീയൊന്നും പ്രതീക്ഷിച്ച് കളയല്ലേ.. ഞാൻ പുറത്ത് പോയേക്കാം… ഞാൻ ദാ പുറത്തുള്ള ആ സോഫയിൽ കിടന്നോളാം… ആഹ്… പിന്നെ ഒരു കാര്യം… നാളെ നമ്മൾ പോകുന്നു… അതിൽ ഒരു മാറ്റവും ഇല്ല….”

അത്രമാത്രം പറഞ്ഞ് റയാൻഷ് പുറത്തേക്ക് പോയി..

❤❤❤❤❤❤❤❤❤❤❤

പിറ്റേന്ന് രാവിലെ എല്ലാവരും കാണുന്നത് പോകാൻ ഇറങ്ങുന്ന റയാൻഷിനെ ആണ്… അവൻ ഇടം കൈ കൊണ്ട് ധാനിയുടെ വലം കൈയ്യിൽ മുറുകെ പിടിച്ചിട്ടുമുണ്ട്…

പത്മിനിയും ആദർശും ആ കാഴ്ച ഒരു ഞെട്ടലോടെ നോക്കി നിന്നു…

“നീ ഇവളേം കൊണ്ടിത് എവിടെ പോവാ..?” പത്മിനി ചോദിച്ചു…

“ബാംഗ്ലൂരിലേക്ക്… നേരത്തെ എല്ലാവരോടും പറഞ്ഞതാണല്ലോ ഞാൻ ഇന്ന് പോകുമെന്ന്…”

“അപ്പോൾ ഇവളോ..?”

“ധാനിയെയും കൊണ്ടു പോകുന്നു… ഇന്നലെ അമ്മ തന്നെയല്ലെ ഇവളോട് പറഞ്ഞത് ഈ കുഞ്ഞിൻ്റെ ഉത്തരവാദി ആരാണോ അവൻ്റെ ഒപ്പം പോയേക്കാൻ…. അപ്പോൾ ഞാൻ കൊണ്ടു പോകണ്ടേ..

അല്ലേ ഏട്ടാ അങ്ങനെയല്ലേ വേണ്ടത്….?” റയാൻഷ് ശബ്ദം കനപ്പിച്ച് ചോദിച്ചു…

അത് കേട്ടതും ആദർശ് മുഖം കറുപ്പിച്ച് ധൃതിയിൽ മുറിയിലേക്ക് പോയി…

രവീന്ദ്രൻ ധാനിയുടെ അരികിലേക്ക് ചെന്നു…

“മോള് പോയിട്ട് വാ… ഒന്ന് കൊണ്ടും പേടിക്കണ്ട..” അയാൾ വാത്സല്യത്തോടെ ധാനിയോട് പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…

പത്മിനി ഈ കാഴ്ചകളൊക്കെ ദേഷ്യത്തിൽ നോക്കിക്കൊണ്ട് നിന്നു… താൻ പറയുന്നതൊക്കെ റയാൻഷിൻ്റെ അടുത്ത് വില പോകില്ലെന്ന് അറിയാവുന്നത് കൊണ്ട് അവർ കൂടുതൽ അവനോട് തർക്കിക്കാൻ നിന്നില്ല…

“മോനേ റയാൻ… അവിടെ എത്തിയിട്ട് വിളിക്കണേ…” രവീന്ദ്രൻ പറഞ്ഞു….

“വിളിക്കാം അച്ഛാ…”

❤❤❤❤❤❤❤❤❤❤

അങ്ങോട്ടുള്ള യാത്രയിൽ ഉടനീളം ധാനിയുടെ മനസ്സാകെ ശൂന്യമായിരുന്നു…

റയാൻഷിൻ്റെ ഒപ്പം ചലിക്കുന്ന ഒരു പാവ പോലെ അവൾ അനുഗമിക്കുകയായിരുന്നു…. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ…

ഫ്ലൈറ്റിൽ ആയതു കൊണ്ട് വേഗം തന്നെ അവർ ഇരുവരും ബാംഗ്ലൂർ എന്ന ആ മഹാനഗരത്തിൽ എത്തി……

തിരക്കേറിയ ആ നഗരത്തേയും ഉയർന്ന് കാണുന്ന കെട്ടിടങ്ങളേയും ഒക്കെ ധാനി അത്ഭുതത്തോടെ നോക്കി….

റയാൻഷിനൊപ്പം നടക്കുമ്പോൾ അവൾക്ക് ഉള്ളിൽ ചെറിയ പേടി തോന്നി.. ചുറ്റിനും അപരിചിതത്വം മാത്രം.. എന്ത് വിശ്വാസത്തിലാ അവൻ്റെ ഒപ്പം ഇറങ്ങി പുറപ്പെട്ടതെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു….

ധാനിയെയും കൂട്ടി അവൻ ചെന്നത് നേരത്തെ തന്നെ താമസിക്കാൻ ഉദ്ദേശിച്ച ഫ്ലാറ്റിലേക്കായിരുന്നു..

Third floor ൽ എത്തിയതും അവൻ ആരോടൊ സംസാരിക്കുന്നതും കീ വാങ്ങുന്നതും ഒക്കെ ധാനി കണ്ടു… റയാൻഷിൻ്റെ പിന്നിലായി നിൽക്കുന്ന ധാനിയെ അവർ കൗതുകത്തോടെ നോക്കി…

അവൻ ധാനിയെ അവർക്ക് പരിചയപ്പെടുത്തി…

അവർ ഇംഗ്ലീഷിൽ എന്തൊക്കെയോ ചോദിച്ചതും ധാനി ഒന്നും മനസ്സിലാവാതെ റയാൻഷിൻ്റെ മുഖത്തേക്ക് നോക്കി… റയാൻഷ് അത് മനസ്സിലാക്കിയ പോലെ അവർക്ക് മറുപടി നല്കി ധാനിയെയും കൂട്ടി തൊട്ടടുത്ത അപ്പാർട്ട്മെൻ്റിലേക്ക് നടന്നു…

അകത്തേക്ക് കയറിയതും റയാൻഷ് അവൻ്റെ സാധനങ്ങൾ ഒക്കെ മുറിയിലേക്ക് വെച്ചു…

“ഞാനൊന്ന് ഫ്രഷായിട്ട് വരാം തൊട്ടാവാടി…”

അതും പറഞ്ഞവൻ ബാത്ത് റൂമിലേക്ക് കയറി….

ധാനി എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭാഗ്യലക്ഷ്മി