രചന : Muneera Rinu
” കാക്കക്കറുമ്പിയെ പോലുള്ള നിങ്ങളെ മോളെ കെട്ടാൻ, അങ്ങു ഷാര്‍ജേന്ന് രാജകുമാരന്‍ വരും..
ഹല്ല പിന്നെ… ഇതന്നെപ്പോ ഒാനിക്ക് നടക്കാനാവില്ല എന്നത് കൊണ്ടാ അവര് സമ്മതിച്ചത്…”
ബ്രോക്കർ ബീരാനിക്ക അതും പറഞ്ഞ് ഇത്തിരി ദേഷ്യത്തോടെ ഇറങ്ങി പോവുന്നത് നോക്കി ഹംസക്ക ഒന്ന് നെടുവീർപ്പിട്ടു..
പടച്ചോനെ, എങ്ങനെയെങ്കിലും ന്‍റെ കുട്ടി ഒന്ന് കയ്ച്ചിലായിരുന്നെങ്കിൽ..! മറ്റേതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാമായിരുന്നു…
കറുത്തതാണെന്ന് വെച്ച് കണ്ട കണ്ണില്ലാത്തോനും കാതില്ലത്തോനും നടക്കാനാവതില്ലാത്തോനും ഒക്കെ എങ്ങനാ ഞാനെന്‍റെ കുട്ടീനെ പിടിച്ചു കൊടുക്ക…?
യാ അല്ലാഹ്, നീയെ തുണ…!
നീറുന്ന മനസ്സുമായി ഹംസക്ക ആ തിണ്ണയില്‍ ഒന്നമര്‍ന്നിരുന്നു.. ബ്രോക്കർടെ ഈ സംസാരവും ഉപ്പാന്‍റെ സങ്കടത്തോടെ ഉള്ള ഇരുത്തവും തെല്ലൊന്നുമല്ല ആസിയാനെ വേദനിപ്പിച്ചത്.. അവള്‍ പതിയെ ഉപ്പയുടെ അടുത്തേക്കിറങ്ങി ചെന്ന് പതിയെ വിളിച്ചു…
“ഉപ്പാ ”
“എന്താ ആസി.. ?”
” അത്, ഉപ്പാ ബീരാനിക്ക പറഞ്ഞ ആ കാര്യത്തിന് ഇക്ക് സമ്മതമാണ്. ”
” എന്താ മോളേ ഇജ്ജീ പറയുന്നത്…? ഇന്‍റെ കുട്ടീനെ അങ്ങനെയുള്ളവനൊന്നും കൊടുക്കാനല്ല ഞാന്‍ കഷ്ടപെട്ടു വളര്‍ത്തീത്..”
അതല്ല ഉപ്പാ.., ഉപ്പ ഒന്നാലോചിച്ചു നോക്ക്യേ..
ഇക്കിപ്പോ മുപ്പത് വയസായില്ലേ..! സീനും പാത്തും, അവർക്കും കല്ല്യാണ പ്രായായില്ലേ ഉപ്പാ. ഞാന്‍ കാരണം അവരെ ഭാവികൂടി ഇരുളടഞ്ഞതാക്കണോ..
അല്ലേല്‍ ഉപ്പ ഒരു കാര്യം ചെയ്യ്, അവരെ കല്ല്യാണം നോക്കിക്കോളൂ.. ഇക്ക് പെരുത്ത് സന്തോഷാ.!
ഞാന്‍ കാരണം അവരുടെ കൂടി ജീവിതം നശിക്കണ്ട… ആദ്യേ ചെറിമ്മാക്കിന്നേ ഇഷ്ടല്ല..
ഇനി ഇപ്പോ തീരെ ഇഷ്ടണ്ടാകൂല്ല.. ഉപ്പാ… ഈ ആസിക്ക് സങ്കടല്ല്യുപ്പാ…
അതും പറഞ്ഞവള്‍ മറുപടിക്ക് കാതോർക്കാതെ അകത്തേക്കു തന്നേ പോയി…
അതെ, ആ വീടാണവളുടെ ലോകം.. ആ വീടിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടലാണധികവും അവൾ.. ആസിയ അകത്തേക്കു പോയതും നോക്കി ആ പിതാവ് ആ തിണ്ണയില്‍ നിന്നുമിറങ്ങി ചാരു കസേരയില്‍ പുറത്തേക്ക് മിഴികളെറിഞ്ഞിരിപ്പായി..
പുറത്തു വീശുന്ന വൃശ്ചിക കാറ്റിനു പോലും മീന കാറ്റിന്‍റെ ഉഷ്ണമായാണു ഹംസക്കാക്ക് തോന്നിയത്…
പോരാത്തതിന് നെഞ്ചിൽ ഒരു നീറ്റലായി ബീരാനിക്കാടെ വാക്കുകളും…
ന്‍റെ റബ്ബേ, എനിക്കൊരു നിശ്ചയവുമില്ലല്ലോ..
എന്താ ഞാന്‍ ചെയ്യുക…! ന്‍റെ കുട്ടിക്ക് അതിന്‍റെ സങ്കടം പറയാനും കൂടെ ആരുല്ലാതായല്ലോ പടച്ചോനേ.. എന്തിനാ സൈനബാ, ഇജ്ജിന്നേക്കാളും മുന്നേ എന്നേം മോളേം തനിച്ചാക്കി പോയത്..
അന്ന് തുടങ്ങീതാ ന്‍റെ കുട്ടീടെ കഷ്ടകാലം..!
എല്ലാവരുടേയും നിര്‍ബന്ധം കൊണ്ടും പിന്നെ മോളെ നോക്കാന്‍ ഒരാളു വേണമല്ലോ, എന്ന ചിന്തയുമാണ് ഒരു രണ്ടാം കെട്ടിലേക്കു നയിച്ചത്.. സൈനബാടെ കൊച്ചാപ്പാന്‍റെ മോളെത്തന്നെ കെട്ടിയത്, കുടുംബത്തീന്നാകുമ്പോള്‍ മോളെ നല്ലത് പോലെ നോക്കുമെന്ന് കരുതീട്ടാ.. പക്ഷേങ്കില്‍, ആ കണക്ക് കൂട്ടലുകളൊക്കെയും തെറ്റി. ചിറ്റമ്മനയം തന്നെ ആണ് ആസി മോളോടവളും കാണിച്ചത്…
നിറമില്ലാത്തതിന്‍റെ പേരില്‍ ഒത്തിരി പരിഹാസങ്ങള്‍ കേട്ടിട്ടുണ്ടവൾ.. അനിയത്തിമാരും അവളെ കറുമ്പിയെന്നേ വിളിക്കു.. ഒത്തിരി ആലോചനകള്‍ വന്നെന്‍റെ കുട്ടിക്ക്.., നിറമില്ലാത്തതിന്‍റെ പേരില്‍ മുടങ്ങിപ്പോയി അതൊക്കെയും..
ന്‍റെ കുട്ടീനെ ഇറക്കാതെ ഞാനെങ്ങനാ അതിന് താഴെ ഉള്ളവരെ കൈപിടിച്ചു കൊടുക്കുക.
അവളേക്കാളും ആറ് വയസ്സിന് ചെറുപ്പമല്ലേ സീനത്ത്…
വിഷമങ്ങളും ആധികളുമെല്ലാം ഓർത്ത് ഹംസക്ക മെല്ലെ മയക്കത്തിലേക്ക് വീണപ്പോൾ ആസിയുടെ ശബ്ദമാണ് അയാളെ ഉണർത്തിയത്…
” ഉപ്പാ എന്ത് ഇരിപ്പാ ഇത് ”
” ഉപ്പ ഓരോന്നോര്‍ത്ത് ഇരുന്നു പോയതാ.. എന്താ, ഉപ്പാന്‍റെ കുട്ടി ഉറങ്ങണില്ലേ..? ”
“കിടന്നിട്ട് ഉറക്കം വരണില്ല ഉപ്പാ.. !! ഇന്നും ചെറിമ്മ പറയണ് കേട്ടു.. ഇങ്ങള്‍ക്കൊന്നും കല്ല്യാണ ഭാഗ്യമുണ്ടാകില്ല… ആ കറുമ്പീനെ കെട്ടിക്കാതെ ഇങ്ങളെ ബാപ്പ ഇങ്ങൾടെ നിക്കാഹ് നടത്തൂല.. ന്‍റെ ഒരു വിധിയെ.. എന്നൊക്കെ.. എന്തിനാ ഉപ്പാ, ചെറിമ്മാനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. ഇക്ക് സന്തോഷം മാത്രേ ഉള്ളൂ ഉപ്പാ.. ഇങ്ങള് സീനൂന്‍റെ കല്ല്യാണം നോക്കിക്കോളൂ.. എനിക്ക് പടച്ചോന്‍റെ കിത്താബില്‍ ഒരാണുണ്ടേല്‍ എന്‍റെ കല്ല്യാണവും നടക്കും..”
” എന്താ ആസിമോളെ ഇജ്ജ് പറയുന്നത്.. ? ”
എന്താ ഉപ്പാ, ഞാന്‍ കാരണം ആരുടേയും ജീവിതം ഇല്ലാണ്ടാവണ്ട.. ഉപ്പാ ബീരാനിക്കാട് അവള്‍ക്കു ചെക്കനെ നോക്കാന്‍ പറയൂ..
ആസിയുടെ നിര്‍ബന്ധത്തിനു മുന്നില്‍ ഹംസക്ക തോറ്റു പോവുകയായിരുന്നു.. ഉള്ളില്‍ കരഞ്ഞു കൊണ്ടാ പിതാവ് മൂത്തമോള് നില്‍ക്കെ ഇളയതിനെ നിക്കാഹ് ചെയ്തു കൊടുത്തു.. വര്‍ഷങ്ങള്‍ പിന്നേയും കഴിഞ്ഞു പോയി. സീനൂനന്‍റെ താഴെയുള്ള ഫാത്തിമയുടെയും കല്ല്യാണം കഴിഞ്ഞു. ഹംസക്ക വല്ലിപ്പയുമായ്. അപ്പോയും ആസിയയുടെ കല്ല്യാണം ഒരുമോഹമായാമനസ്സില്‍ ഉണ്ടായിരുന്നു.
‘ന്‍റെ കണ്ണടയും മുന്നേ ന്‍റെ കുട്ടീടെ കല്ല്യാണം നടന്നു കണ്ടാല്‍ മതിയായിരുന്നു പടച്ചോനേ ന്‍റെ കുട്ടീനെ ഇനിയും പരീക്ഷിക്കല്ലേ…
ഇതായിരുന്നു ഹംസക്കാടെ പ്രാര്‍തഥന എല്ലായിപ്പോയും…
”കൂട്ടുകാര്‍ക്കും അനിയത്തിമാര്‍ക്കൊക്കെ മക്കളായി കുടുംബമായി. എന്‍റെ കുട്ടിമാത്രം ഒറ്റക്കാണല്ലോ പടച്ചോനേ. ന്‍റെ കുട്ടിക്കും ഒരു നല്ല ഇണയെ നല്‍കണെ തമ്പുരാനേ ”
അങ്ങനേ ഇരിക്കെ ഒരുദിവസം അതാ ഹംസക്കാടെ ഫോണിലേക്ക് ഒരു നെറ്റ് കോള്‍….
“ഹലോ ഹംസക്ക അല്ലേ?”
“അതേ ,ഇങ്ങളാരാ . എങ്ങട്ടാ വിളിക്കുന്നേ?”
“ഇത് ഷാര്‍ജേന്ന് അന്‍സില്‍ എന്ന ആളാണ് വിളിക്കുന്നത്. ”
“ഇങ്ങളെ മോള് ആസിയാടെ മംഗല്ല്യം കഴിഞ്ഞോ.”?
“ഇല്ല, ? ഇങ്ങള്‍ ബ്രോക്കറാണോ? ”
അല്ല. എനക്ക് വേണ്ടീട്ടന്നേ ബിളിക്കുന്നേ. ന്‍റെ പൊര കണ്ണൂരാണ്. ഞാനേ ഷാര്‍ജേല്‍ സ്വന്തായിട്ട് ഒരു ഷോപ്പ് നടത്താണ്. ഞമ്മളെ ഒരു സ്നേഹിതന്‍ തന്നതാ ഈ നമ്പര്‍. ഞാനൊരാഴ്ചക്കുള്ളില്‍ നാട്ടില്‍ വരൂന്നുണ്ട് ലീവിന്. ഇങ്ങളെ പോരെക്ക്ള്ള വഴി ഒന്നു പറഞ്ഞേ “?
“അത്, മോനേ വെള്ളുവാംമ്പുറത്ത് വന്നിട്ട് കുഴിക്കാട്ടില്‍ ഹംസക്കാടെ പെര ചോയിച്ചാല്‍ മതി .
ആരും കാണിച്ചരും അനക്ക്.
” അന്‍റെ പേരേല്‍ ആരൊക്കെണ്ട്? ന്‍റെമോക്ക് മുപ്പതില്‍ കൂടുതല്‍ വയസുണ്ട്. പിന്നേ ന്‍റെകുട്ടി കറുത്തിട്ടാ. അതിനൊക്കെ പറ്റുമെങ്കില്‍ വന്നാമതീട്ടോ. ”
“ഉടുത്തൊരുങ്ങി നിന്ന് ഒടുക്കം അനക്ക് പറ്റീലങ്കി ന്‍റെ കുട്ടിന്‍റെ കണ്ണ് നിറയുന്നത് കാണാനാവതില്ലാത്തോണ്ടാ ഇപ്പോതന്നേ ഇതൊക്കേ പറയണത്.”
“നിറത്തിലൊന്നും കാര്യല്ലക്ക. ഏതായാലും ഞാന്‍ നാട്ടിലെത്തീട്ട് വിളിക്കാം ട്ടോ”. അസ്സലാമു അലൈക്കും”.
“വഅലൈക്കുമുസ്സലാം. ഇന്‍ഷാ അല്ലാഹ്. ”
ഫോണ്‍ വെച്ച് ഹംസക്ക ആത്മഗതം ചെയ്തു…
പടച്ചോനേ ഇതെങ്കിലും ഒന്നു നടന്നാമതിയായിരുന്നു.
കൃത്യം ഒരാഴ്ച കഴിഞ്ഞ് ഹംസക്കാടെ ഫോണിലേക്ക് അറിയാത്ത നമ്പറിന് ഒരൂ കോള്‍ വന്നു.
അസ്സലാമുഅലൈക്കും, ഞാനാ അന്‍സില്‍.
ഞാനിന്നലെയാ നാട്ടിലെത്തിയേ…
ഞങ്ങള്‍ നാളെ വരുന്നുണ്ട് ഇങ്ങളെ പൊരേക്ക്…
അപ്പോ നാളെ കാണാട്ടോ. അസ്സലാമുഅലൈക്കും..
ഇത്രേം പറഞ്ഞാ ഫോണ്‍ കട്ടായി.
“വഅലൈക്കുമുസ്സലാം. ” ഹംസക്ക സലാം മടക്കി.
ആസിയയെ വിളിച്ചു…
“മോളെ ആസീ നാളെ നിന്നേ കാണാന്‍ ഒരൂട്ടര് വരൂണുണ്ട്. ” ആസിയ “ഉം”എന്ന് മൂളി…
അവളോര്‍ത്തു. ഇത് പോലെ എത്ര പേര്‍ വന്നതാ.
ഇതും അങ്ങനെന്നേ ആകും.
പിറ്റേന്ന് പത്ത് മണി ആയപ്പോയെക്കും അന്‍സിലും സുഹൃത്തും അവിടെ എത്തി. സുന്ദരനായ ഒരു ചെറുപ്പകാരന്‍ സലാം പറഞ്ഞ് കയറി ഇരുന്നു.
ചായയുമായി വന്ന ആസിയക്കുറപ്പായി ഇതും നടക്കില്ല എന്ന്. പെണ്ണിനേ കണ്ടതിന് ശേഷം അന്‍സില്‍ പറഞ്ഞു “ഞാന്‍ അന്‍സില്‍. എനിക്ക് ഉമ്മയും ഉപ്പയുമില്ല. ആകെ ഉള്ളത് ഒരിത്താത്തമാത്രം. എന്നേ സ്നേഹിക്കാനും പരിപാലിക്കാനും ഒരുക്കമാണേല്‍ ഈ ആസിയാനേ അന്‍സിലിന് വേണം. അന്‍സിലിന്‍റെ പെണ്ണായിട്ട്.”
ഇതെന്താ ഞാന്‍ കിനാവ് കാണുകയാണോ.
ആസിയാക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല.
ഒരു ചിരിയില്‍ എല്ലാം ഒതുക്കി അവള്‍ അകത്തളത്തിലേക്കു വലിഞ്ഞു. അങ്ങനേ വാക്കാലുള്ള ഉറപ്പു കൊടുത്തവര്‍ പിരിഞ്ഞു.
അവിടുന്ന് ഒരുമാസത്തിനിപ്പുറം ഹംസക്ക നാടറിഞ്ഞു ആസിയാടെവിവാഹം നടത്തി. ബീരാനിക്കാക്ക് അന്‍സിലിനേ കാണിച്ചുകൊണ്ട് ഹംസക്കപറഞ്ഞു…
“നോക്ക് ബീരാനേ ന്‍റേ കാക്കക്കറുമ്പീനേ കെട്ടാന്‍ ഷാര്‍ജേന്ന് രാസകുമാരന്‍ വന്നേക്കുന്നു”.
അതുകേട്ടല്ലാവരും ഉറക്കെ ചിരിച്ചു…
അന്‍സില്‍ ആസിയാടെ കയ്യിലെ പിടുത്തം ഒന്നൂടെ മുറുകെ പിടിച്ചു. നിറഞ്ഞു വന്ന അവളുടെ മിഴികള്‍ തുടച്ചവന്‍ പറഞ്ഞു. ഇനി ഈ മിഴികള്‍ നിറയരുത്.
ഒന്നു ചിരിക്കന്‍റെ പെണ്ണേ..
ലൈക്ക് കമന്റ് ചെയ്യണേ…
രചന : Muneera Rinu
Leave a Reply